മലയാള സിനിമയുടെ പ്രിയ നടൻ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകൾ ക്യാമറകളിൽ പകർത്താനും സോഷ്യൽ മീഡിയയിൽ തത്സമയം എത്തിക്കാനുള്ള മാധ്യമങ്ങളുടെയും യൂട്യൂബ് –ഓൺലൈൻ ചാനലിന്‍റെ മത്സരങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രിയ മേനോൻ. ദുഃഖം എന്നത് വ്യക്തിപരമായ ഒന്നാണെന്നും പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സുപ്രിയയുടെ പ്രതികരണം
‘ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ ശാന്തമായി ഒന്ന് വിലപിക്കാൻ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസംമുട്ടുന്നത് കാണുന്നത് ഏറെ ദൗർഭാഗ്യകരമാണ്. എവിടെ നോക്കിയാലും ക്യാമറകളും മൊബൈൽ ഫോണുകളും മാത്രം. കോണുകളിൽ നിന്ന് സെൽഫി എടുക്കുന്നവർ, വിലാപയാത്രയിലേക്ക് എത്തുന്ന സിനിമാ താരങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവർ.എത്തുന്നവരിലാകട്ടെ പലരും തങ്ങളുടെ പ്രിയ സഹപ്രവർത്തകന്റെ വേർപാടിൽ ദുഃഖിക്കുന്നവരാണ്. മരിച്ചുപോയവർക്കും അവർ ബാക്കിവെച്ചു പോയവർക്കും കുറച്ചുകൂടി മര്യാദ നമ്മൾ നൽകേണ്ടതല്ലേ? ജീവിതത്തിന്റെ ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു ദുരന്തത്തിന് നടുവിൽ നിൽക്കുന്ന ആ കുടുംബത്തിന്റെ വേദന എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. നമ്മൾ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? എത്രത്തോളം വാർത്താ പ്രാധാന്യം നൽകണം എന്നതിനൊരു പരിധിയില്ലേ?
പ്രിയപ്പെട്ട ഒരാളോട് വിടപറയാൻ ശ്രമിക്കുന്ന തകർന്നുപോയ ഒരു കുടുംബത്തിന്റെ ദൃശ്യങ്ങൾ എല്ലാവരും കാണുന്ന രീതിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകർമങ്ങൾ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടുകയും ചെയ്യേണ്ടതുണ്ടോ?’– സുപ്രിയ മേനോൻ കുറിച്ചു