നടിയെ ആക്രമിച്ച കേസില്‍ വെറുതെവിട്ട നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ കെ.പി വ്യാസന്‍. പോലീസും, മാധ്യമങ്ങളും, സർക്കാരിന്റെ നിയമസംവിധാനങ്ങളും ഒത്തൊരുമിച്ച് നിൽക്കുന്നുണ്ടെങ്കിൽ ആരെയോ കുടുക്കാൻ തുനിഞ്ഞിറങ്ങിയെന്ന് ഉറപ്പിക്കാം എന്നാണ് വ്യാസന്‍ എഴുതിയത്. ചതിയില്‍ നിന്നും രക്ഷിക്കാന്‍ ദൈവത്തിനോ ദൈവ തുല്യനായ ഒരാള്‍ക്കോ മാത്രമെ സാധിക്കൂ. എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ലെന്നും വ്യാസന്‍ എഴുതി. 

വിധി പറഞ്ഞ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയെയും വ്യാസന്‍ പ്രശംസിക്കുന്നുണ്ട്. മാധ്യമങ്ങളുടെയും പ്രോസിക്യൂഷന്‍റെയും കള്ളകഥകള്‍ക്കിടയില്‍ വിധി പറഞ്ഞ ധീര വനിതയ്ക്ക് സല്യൂട്ട് എന്നാണ് വാക്കുകള്‍. ദിലീപിന്‍റെ സുഹൃത്തായ വ്യാസന്‍ നേരത്തെ വേടന് സംസ്ഥാന ചലചിത്ര പുരസ്കാരം കിട്ടിയതിനെ വിമര്‍ശിച്ചിരുന്നു. .‘വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ എന്തുമാത്രം ബഹളം വച്ചേനെ ? എന്നായിരുന്നു വ്യാസന്‍റെ ചോദ്യം. 

ഫെയ്സബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം, 

മാധ്യമങ്ങളുടെ സ്മാര്‍ത്ഥ വിചാരത്തിനും, പ്രോസിക്യൂഷൻ മെനഞ്ഞ കള്ളക്കഥകൾക്കുമിടയിൽ നിന്ന്  സത്യത്തിന്റെ പാലാഴി കടഞ് നീതിയുടെ അമൃത് എടുത്ത ഈ ധീര വനിതയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്. മാധ്യമ വിചാരണ നടത്തി ചാനൽ ജഡ്ജിമാർ അല്ല വിധി പറയേണ്ടത്, കോടതികൾ ആണ് യഥാർത്ഥ വിധികർത്താക്കളെന്ന് ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്.

പോലീസും, മാധ്യമങ്ങളും, സർക്കാരിന്റെ നിയമസംവിധാനങ്ങളും ഒത്തൊരുമിച്ച് നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ആരെയോ കുടുക്കാൻ അവർ തുനിഞ്ഞിറങ്ങിയിരിക്കുന്നു. 

ആ ചതിയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഒന്നുകിൽ ദൈവത്തിന്, അല്ലെങ്കിൽ ദൈവ തുല്യനായ ഒരാൾക്ക് മാത്രമേ സാധിക്കു.

എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല

സത്യമേവ ജയതേ🙏

NB: പോലീസുകാരെ സുഹൃത്തുക്കളാക്കരുത് എന്ന് ഒരു ചൊല്ലുണ്ട് കാരണം പരിചയമുള്ള പോലീസുകാരൻ രണ്ടിടി കൂടുതൽ ഇടിക്കുമത്ര, അതുപോലെതന്നെ മാധ്യമപ്രവർത്തകരെയും( മാധ്യമ സ്ഥാപനങ്ങളെയും) സുഹൃത്തുക്കളാക്കരുത്, പരിചയം നടിക്കുന്ന മാധ്യമപ്രവർത്തകനായിരിക്കും( മാധ്യമ സ്ഥാപനം ആയിരിക്കും) നിങ്ങളെക്കുറിച്ച്  ആദ്യം വ്യാജവാർത്ത ഉണ്ടാക്കുന്നത് 🤣😂