ബസ്സിന്റെ ഫീസടയ്ക്കാൻ വൈകിയതിന് യുകെജി വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ചെന്നു പരാതി. ചേളേമ്പ്രയിലെ സ്കൂളിലെ വിദ്യാർഥിയെയാണ് ബസ്സിൽ കയറ്റാതിരുന്നത്. സാധാരണ പോലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർത്ഥി മറ്റു കുട്ടികൾക്കൊപ്പം ബസ്സിൽ കയറാനെത്തിയപ്പോഴാണ് തടഞ്ഞത്.
2 മാസത്തെ ഫീസായ 1,000 രൂപ അടക്കാത്തതിനാൽ കുട്ടിയെ ബസ്സിൽ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിർദേശിച്ചെന്നാണു വിവരം. രക്ഷിതാക്കളാരും കൂടെയില്ലാഞ്ഞിട്ടും കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചെന്നാണു പരാതി. കണ്ണുനിറഞ്ഞ് വഴിയിൽ നിന്ന കുട്ടിയെ മറ്റൊരു സ്ത്രീയാണ് വീട്ടിലാക്കിയത്. ഇതു സംബന്ധിച്ച് രക്ഷിതാക്കൾ മന്ത്രി വി.ശിവൻകുട്ടിക്കും ബാലാവകാശ കമ്മീഷനും പൊലീസിനും പരാതി നൽകി.