കഴിഞ്ഞ രണ്ടു ദിവസമായി സൈബറിടത്ത് വൈറലായ ഒരു വിഡിയോയുണ്ട്, വീടിന് മുന്നിൽ അപരിചിതർ കാർ പാർക്ക് ചെയ്തെന്നും ആ കാറിനുള്ളിൽ കാണാൻ പാടില്ലാത്തത് നടക്കുന്നത് കണ്ടുവെന്നും ആരോപിച്ച് ഒരു യുവതി ബഹളം ഉണ്ടാക്കുന്ന ദൃശ്യം. എന്നാൽ തങ്ങൾ ദമ്പതിമാരാണെന്നും തലവേദനയെടുത്തപ്പോൾ വാഹനം വഴിയരികിൽ ഒതുക്കിയിട്ടതാണെന്നും അനാവശ്യമായി സദാചാര പൊലീസിംഗ് നടത്തി യുവതി രംഗത്ത് വരുകയായിരുന്നുവെന്നുമാണ് കാറിനുള്ളിൽ ഉണ്ടായിരുന്ന ദമ്പതിമാരുടെ ആരോപണം.
നിമിഷനേരം കൊണ്ട് വിഡിയോ വൈറലായതോടെ യുവതിക്ക് നേരെ സൈബറാക്രമണമുണ്ടായി. യുവതി സദാചാര പൊലീസിംഗ് നടത്തുകയാണെന്നും അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുകയാണെന്നുമാണ് ആരോപണം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് യുവതി രംഗത്ത് വന്നിരിക്കുകയാണ്.
ഉത്തര എന്നാണ് യുവതിയുടെ പേര്. താൻ കാറിനകത്ത് നോക്കിയ സമയത്ത് കാണാൻ പാടില്ലാത്ത രംഗം കണ്ടുവെന്നും അമ്മയോട് ഓടിച്ചെന്ന് താൻ കാര്യം പറഞ്ഞുവെന്നും ഞങ്ങൾ അത് ചോദ്യം ചെയ്തപ്പോൾ വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നും ഉത്തര പറയുന്നു. വീടിന്‍റെ മുന്നിൽ എന്തിനാണ് കാർ പാർക്ക് ചെയ്തതെന്ന് മാത്രമാണ് താൻ ചോദിച്ചതെന്നും ഉത്തര പറയുന്നു. തനിക്ക് സൈബറാക്രമണത്തിൽ കുഴപ്പമില്ലെന്നും, നാട്ടുകാർ തനിക്കൊപ്പമുണ്ടെന്നും ഉത്തര പറയുന്നു. ഈ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത്.