സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. ഇതിനിടെ കലക്ടര്‍മാരുടെ പേജിലാകെ കുട്ടികളുടെ കമന്‍റ് പൂരമാണ്. സാറെ ഇവിടെ മഴയും കാറ്റുമാ, നാളെ അവധിയുണ്ടോ?, അവധി വേണം, നല്ല മഴയാ സാറെ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
അതേ സമയം വയനാട് ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് മാനന്തവാടി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ എസ്എയുപി സ്കൂളിലും പിലാക്കാവ് സെന്റ് ജോസഫ്സ് എൽപി സ്കൂളിലും ആരംഭിച്ച ക്യാംപുകളിൽ 30 കുടുംബങ്ങളെ മാറ്റി. രണ്ട് ക്യാംപുകളിലായി 25 പുരുഷന്മാരും 43 സ്ത്രീകളും 28 കുട്ടികളുമുണ്ട്. മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സമുണ്ടായി. 9–ാം വളവിനു താഴെ പാറക്കല്ലുകളും നാലാം വളവിൽ മരവും വീണു. മലയോര മേഖലയിൽ ജാഗ്രതാ നിർദേശം നൽകി. കോഴിക്കോട് മലയോര മേഖലകളിൽ അതിശക്തമായ മഴ ലഭിച്ചു. കനത്ത മഴയിൽ ചാലക്കുടിയിൽ വെള്ളക്കെട്ടുണ്ടായി. ദേശീയപാതയിലെ അടിപ്പാതയിൽ വെള്ളം കയറി.കോഴിക്കോട് കുറ്റ്യാടിയിൽ വീടിനു മുകളിൽ തെങ്ങ് വീണു. കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വയനാട്ടിൽ പരക്കെ മഴ ലഭിച്ചു. കാറ്റ് ശക്തമായതിനാൽ മത്സ്യബന്ധനത്തിന് ചില മേഖലകളിൽ വിലക്കുണ്ട്. പൊരിങ്ങൽക്കുത്ത്, കക്കയം, മാട്ടുപെട്ടി, ഷോളയാർ, പീച്ചി, പഴശ്ശി, ആളിയാര്‍ ഡാമുകൾ തുറന്നു.
വടക്കൻ കേരളത്തിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട് വിവിധയിടങ്ങളിൽ മരം വീണ് വീടുകൾ തകർന്നു. വയനാട്ടിൽ നദികളിലെ ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളം കയറി. ശക്തമായ മഴയ്ക്കൊപ്പം വീശി അടിക്കുന്ന കാറ്റാണ് വടക്കൻ കേരളത്തിൽ നാശം വിതച്ചത്.കോഴിക്കോട് വിലങ്ങാട് കുറ്റ്യാടി മേഖലകളിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു. വൈദ്യുതി ബന്ധം താറുമാറായി.താമരശ്ശേരി ചുരത്തിൽ മരവും, കല്ലും വീണ് ഗതാഗതം തടസ്സപ്പെട്ടു.അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചു.
ഗോതീശ്വരം ബീച്ചിലേക്കുള്ള റോഡ് കടലാക്രമണത്തിൽ തകർന്നു. കൊയിലാണ്ടിയിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വയനാട് കല്ലൂര്‍പുഴയും തലപ്പുഴയും കരകവിഞ്ഞു. കല്ലൂര്‍പുഴയുടെ സമീപത്തെ ഉന്നതികളിലേയ്ക്ക് വെള്ളം കയറി. ബത്തേരി കല്ലുമുക്കില്‍ വീടിന് മുകളില്‍ തെങ്ങ് വീണു. കണ്ണൂർ പയ്യന്നൂരിൽ കണ്ടോത്ത് ശ്രീ കൂർമ്പ ക്ഷേത്രത്തിന്റെ നടപ്പന്തൽ ആൽമരം വീണ് ഭാഗികമായി തകർന്നു. തലശ്ശേരി പെരിങ്കളത്ത് റോഡിൽ മരം കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു.മഴയുടെ ശക്തി കുറഞ്ഞതിനെത്തുടർന്ന് ബാവലി, കക്കുവ പുഴകളിലെ ജലനിരപ്പ് താഴ്ന്നു. വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. പാലക്കാട് പോത്തുണ്ടി പുഴ കരകവിഞ്ഞു. ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ നെല്ലിയാമ്പതിയിലേക്ക് പ്രവേശനം നിരോധിച്ചു.
33 kv ടവറുകൾ മരം വീണ് തകർന്നതിനാൽ അട്ടപ്പാടിയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല. ചിറ്റൂർപുഴ കരകവിഞ്ഞതോടെ പറളി ഒടവന്നൂർ നിലംപതി പാലം വെള്ളത്തിനടിയിലായി. നിലമ്പൂരില്‍ വീടിന് മുകളിലേക്ക് തേക്ക് മരം വീണു. പോത്തുണ്ടി മുടപ്പല്ലൂര്‍ കരിപ്പാലില്‍ പാലം മുങ്ങി. വരും മണിക്കൂറിലും ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് Sreeram മഴയ്ക്ക് നേരിയ ശമനമായെങ്കിലും, മഴക്കെടുതി തുടർന്ന് മധ്യകേരളം. പലയിടത്തും മണ്ണിടിച്ചിൽ തുടരുന്നു. കൃഷിനാശത്തിനൊപ്പം തീര, മലയോര മേഖലയും പ്രതിസന്ധിയിലാണ്. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന് സമീപം ആണ് വീണ്ടും മണ്ണിടിഞ്ഞു. ഇന്നലെ മൂന്നാർ സ്വദേശി ഗണേശൻ മണ്ണിടിഞ്ഞ് മരിച്ചതിന് സമീപത്ത്. ഇതോടെ ദേശീയ പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
ഉടുമ്പൻചോല പാറത്തോട്ടിൽ കാറ്റിൽ രണ്ടു വീടുകളുടെ മേൽക്കൂര തകർന്നു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. തൃശൂർ കുന്നംകുളം പഴുന്നനയിൽ ആളില്ലാത്ത കെട്ടിടം തകർന്നു. കോട്ടയം കുറിച്ചിയിൽ വീടിന്റെ അടുക്കള തകർന്നു. കുട്ടനാട്ടിൽ ചെറുതന, വീയപുരം, മേഖലയിൽ വീടുകളിൽ വെള്ളം കയറി. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മധ്യകേരളത്തിൽ കനത്ത കൃഷിനാശവും ഉണ്ട്.