ഇനി പിണറായി സഖാവ് ഉള്ളിടത്തോളം കാലം ഗോവിന്ദചാമി മേലാൽ ജയിൽ ചാടില്ലെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. പുറത്തിറങ്ങി ഇവിടുത്തെ അവസ്ഥയൊക്കെ കണ്ടപ്പോള്‍ ഇതിലും ഭേദം ജയിൽ തന്നെയെന്ന് ഗോവിന്ദചാമിക്ക് തോന്നിക്കാണുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ഗോവിന്ദചാമി നോക്കിയപ്പോ ജയിൽ തുറന്ന് കിടക്കുന്നു. പുള്ളി ചാടി.. ചാടി കഴിഞ്ഞപ്പോ ആണ് മനസ്സിലായത് ജയിലിനെക്കാൾ വലിയ ദുരിതം ആണ് പുറത്ത് എന്ന്.
റെയിൽവേ സ്റ്റേഷൻ വരെ പോകാൻ നോക്കുമ്പോ റോഡ് മുഴുവൻ പട്ടികൾ, പോരാഞ്ഞിട്ട് വഴി നീളെ കുഴി അതും കൂടാതെ എല്ലായിടത്തും ലൈൻ കമ്പി പൊട്ടി ഷോക്ക് അടിക്കാൻ നിക്കുന്നു.
എങ്ങാനും പരിക്ക് പറ്റി ആശുപത്രിയിൽ ചെന്നാൽ കെട്ടിടം വീണു മരിക്കും എന്ന് ഉറപ്പാണ്.
അങ്ങനെ ആണ് വഴിയിൽ ഒരു കെട്ടിടം കണ്ടപ്പോ അവിടെ കയറി കിടക്കാം എന്ന് വിചാരിച്ചത്. അപ്പൊ നോക്കുമ്പോ കാണുന്നു അത് ഒരു സ്കൂൾ കെട്ടിടം. അവിടെയും രക്ഷയില്ല എന്ന് കണ്ട ചാമി അവസാനം ഒരു സമാധാനത്തിനു വേണ്ടി ഒരു കിണറിൽ അഭയം പ്രാപിച്ചു. അവിടെ കിടന്ന് അയാൾ തീരുമാനം എടുത്തു. ഇനി പിണറായി സഖാവ് ഉള്ളിടത്തോളം കാലം താൻ മേലാൽ ജയിൽ ചാടില്ല. കാരണം ഇതിലും ഭേദം ജയിൽ തന്നെ. പിണറായി ഡാ, കേരളം നമ്പർ 1 ഡാ...' - അബിന്‍ വര്‍ക്കി കുറിച്ചു.
കേരള സമൂഹത്തിൽ ഏറ്റവും വെറുക്കപ്പട്ട കുറ്റവാളികളിലൊരാളാണ് ഒറ്റക്കൈയ്യൻ ഗോവിന്ദചാമി. '2011 ഫെബ്രുവരി ഒന്നിനു കൊച്ചിയിൽനിന്നു വീട്ടിലേക്കു ട്രെയിനില്‍ പുറപ്പെട്ട പെണ്‍കുട്ടിയെ വള്ളത്തോൾ നഗർ സ്റ്റേഷൻ വിട്ടപ്പോൾ ആക്രമിക്കുകയും ട്രെയിനിൽനിന്നു തെറിച്ചുവീണ പെണ്‍കുട്ടിയെ പാളങ്ങൾക്കിടയിൽവച്ചു ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി ഇത് ജീവപര്യന്തമായി ചുരുക്കി. ലഹരിമാഫിയയുടെ പിന്തുണ ഗോവിന്ദച്ചാമിക്കുണ്ടെന്ന് വരെ വെളിപ്പെടുത്തല്‍ വന്നിരുന്നു.