ഷാർജയില്‍ മരണപ്പെട്ട അതുല്യ ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ എം.എ.നിഷാദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വൈറലാകുന്നു. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ച എനിക്ക്, സ്ത്രീധനം എന്ന മഹാ വിപത്തിനെതിരെ പറയാൻ യോഗ്യതയുണ്ടെന്ന് വിശ്വസിക്കുന്നു എന്ന മുന്നറിയിപ്പോടെയാണ് പോസ്റ്റ്.
ഒരു പെൺകുട്ടിയുടെ ഭാഗ്യം ചങ്കൂറ്റമുളള അച്ഛനും കൈയ്യൂക്കുളള ആങ്ങളയുമാണെന്നാണ് നിഷാദ് പറയുന്നത്. ഒരു പെണ്‍കുട്ടിയെ കെട്ടിച്ചയച്ചതോടു കൂടി ഉത്തരവാദിത്തങ്ങള്‍ തീര്‍ന്നെന്ന് കരുതരുതെന്നും എന്നും ഒപ്പം ചേര്‍ത്തുനിര്‍ത്തണമെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു. അവളുടെ പ്രശ്നങ്ങളും ദുഃഖങ്ങളും മനസിലാക്കണമെന്നും സതീഷിനെ പോലെയുള്ള കഴുകന്മാരായ നരാധമന്മാർക്ക് പിച്ചി ചീന്താൻ കുട്ടികളെ കൊടുക്കരുതെന്നും പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.
Read more at: 17 വയസില്‍ നിശ്ചയം, 48 പവന്‍ സ്ത്രീധനം, കല്യാണരാത്രിയില്‍ തുടങ്ങിയ പീഡനം
അതുല്ല്യമാരും, വിപഞ്ചികമാരും പോലെ ആയിരകണക്കിന് പെൺകുട്ടികൾ സ്ത്രീധനം എന്ന മഹാവിപത്ത് കാരണം വേദനകൾ ഉളളിലൊതുക്കി നാല് ചുവരുകൾക്കുളളിൽ കഴിയുന്നുണ്ട്. സ്ത്രീധനം ചോദിച്ച് വരുന്നവന്മാരെ പുറം കാല് കൊണ്ട് ചവിട്ടി പുറത്താക്കണം. സ്ത്രീധനം എന്ന പ്രാകൃത ഏർപ്പാടിനെതിരെ പൊതു സമൂഹം, ഉണരണം എന്ന സന്ദേശം കൂടി നിഷാദ് പങ്കുവയ്ക്കുന്നുണ്ട്. നിരവധിപേരാണ് പോസ്റ്റിനെ അനുകൂലിച്ച് രംഗത്തെത്തുന്നത്.