കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ തൃശൂര്‍ കളക്ടറുടെ കുറിപ്പാണ്. ‘കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം, ഇതാ ഒരു മഴ അവധി കൂടി. ഈ മഴ അവധികൾ വീട്ടിൽ ഇരുന്നു പഠിച്ചും മറ്റു പ്രവർത്തികളിൽ ഏർപ്പെട്ടും, പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടിൽ ഇരിക്കണം എന്നഭ്യർത്ഥിക്കുന്നു’ കളക്ടര്‍ പറയുന്നു.
അതേ സമയം കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കാണ് അവധി.വയനാട് ജില്ലയില്‍ നാളെ (ജൂലൈ 17) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും, മതപഠന സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കളക്ടറുടെ കുറിപ്പ്
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (17/7/2025) ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
അവധി ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും എന്നോട് കുട്ടികൾ ചോദിക്കാറുള്ളതാണ്.... കഴിഞ്ഞ മാസം പാലപിള്ളിയിൽ വച്ചു നടന്ന മരത്തോണിനിടെ പരിചയപ്പെട്ട ഏഴാംക്ലാസ്സുകാരൻ സൽമാന്റെ ചോദ്യവും അങ്ങനെ ഉള്ള ഒന്നായിരുന്നു..
മഴയുടെ സാഹചര്യങ്ങളും മുന്നറിയിപ്പും കണക്കിലാക്കിയാണ് അവധികൾ നിശ്ചയിക്കുന്നത്. കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം, ഇതാ ഒരു മഴ അവധി കൂടി. ഈ മഴ അവധികൾ വീട്ടിൽ ഇരുന്നു പഠിച്ചും മറ്റു പ്രവർത്തികളിൽ ഏർപ്പെട്ടും, പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടിൽ ഇരിക്കണം എന്നഭ്യർത്ഥിക്കുന്നു. ഈ അവധി സൽമാനും, സൽമാനെ പോലെ സ്പോർട്സിനേ സ്നേഹിക്കുന്ന, എല്ലാ കൊച്ചു കൂട്ടുകാർക്കും ആയി ഡെഡിക്കേറ്റ് ചെയ്യുന്നു.
വലിയ സ്വപ്‌നങ്ങൾ കാത്തുസൂക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും, അവ യാഥാർഥ്യമാവട്ടെ എന്നാശംസിക്കുന്നു. വലിയ നേട്ടങ്ങളിലേക്ക് ഓടി കുതിക്കുവാൻ സൽമാനും സാധിക്കട്ടെ!
സ്നേഹപൂർവ്വം.
അർജുൻ പാണ്ഡ്യൻ
തൃശൂർ ജില്ലാ കളക്ടർ