Photo Credit; Facebook

താൻ നീതിപീഠത്തെയും സർക്കാരിനെയും വിശ്വസിക്കുന്നുവെന്നും, ഓരോരുത്തരും ചെയ്ത പണി പരസ്യമാകുക തന്നെ ചെയ്യുമെന്നും നടി മിനു മുനീര്‍. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസില്‍ തന്നെ അറസ്റ്റ് ചെയ്തെന്ന മാധ്യമ വാര്‍ത്തകളെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മിനു മുനീറിന്‍റെ പ്രതികരണം. 

കേസ് ക്ലോസ് ചെയ്തു എന്ന് തീരുമാനിക്കുന്നത് ചാനൽ കാരാണോ കോടതി ആണോ?, ഗൂഗിളിലെ ഫോട്ടോ എടുത്തിട്ടാണോ ന്യൂസ്‌ ഇടുന്നത്?,   എന്തുകൊണ്ട് ഒരു മീഡിയ പോലും ലൈവ് ഫോട്ടോ ഇട്ടില്ല?.. ചിന്തിക്കുക. തിരുവനന്തപുരം കേസ് ക്യാൻസൽ ചെയ്തത് അങ്ങോട്ട്‌ ഹൈലൈറ്റ് ചെയ്തു തകർക്കുകയാണ്. അപ്പോൾ എറണാകുളം കേസ് എന്തായി?.. ഞാൻ നീതിപീഠത്തെയും സർക്കാരിനെയും വിശ്വസിക്കുന്നു.. അവരുടെ കൂടെ ചേർന്ന് നിൽക്കുന്നു. ദൈവം നീതിയുടെ പക്ഷത്താണ്. ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്റെ ദിനത്തില്‍ അതു വിളംബരം ചെയ്യും. അഗ്‌നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന്‌ അഗ്‌നി തെളിയിക്കുകയും ചെയ്യും. – അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്. നേരത്തെ ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ മിനു ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു.അതേസമയം സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതി.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെയാണ് നടി ആദ്യം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെ ആദ്യം പരാതി നല്‍കി. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്. 2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി.

ENGLISH SUMMARY:

Minu Muneer fb post about sexual abuse