മസാജിങ്ങിനിടെ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോ എടുക്കുകയും, ലൈംഗികമായി ഉപയോഗിക്കുകയും ചെയ്ത 52കാരൻ പിടിയിൽ. ഹോളണ്ടിലെ പ്രശസ്ത മസാജ് പാർലറിലെ ജീവനക്കാരനായ ലീ സെ ബെന്നിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .
ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോ എടുക്കുകയും ചെയ്തതിന് ആകെ 22 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീകൾക്കെതിരെ ബലപ്രയോഗം നടത്തൽ, അവരുടെ സമ്മതമില്ലാതെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോകൾ പകർത്തൽ, ലൈംഗിക പീഡനം തുടങ്ങി നിരവധി പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്.
2021 ഫെബ്രുവരി 1 നും 2024 ഡിസംബർ 27നും ഇടയിൽ 14 സ്ത്രീകളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയതിട്ടുണ്ട്. 2022 സെപ്റ്റംബറിൽ താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ലീ മനഃപൂർവ്വം റെക്കോർഡ് ചെയ്ത് വെച്ചെന്ന പരാതിയുമായി 43 വയസ്സുള്ള സ്ത്രീ പൊലീസിനെ സമീപിച്ചിരുന്നു.
2022 ഏപ്രിലിൽ, ലീ 58 വയസ്സുള്ള ഒരു സ്ത്രീയുടെ മാറിടം മസാജ് ചെയ്യുന്നത് അവരറിയാതെ റെക്കോർഡ് ചെയ്തെന്നും പരാതിയുണ്ട്. ലീക്ക് അഭിഭാഷകനെ നിയമിക്കുന്നതിനായി കേസ് ജൂലൈയിലേക്ക് മാറ്റിവച്ചിരിക്കുകയാണ് കോടതി. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവോ, പിഴയോ ലഭിക്കാം. ലൈംഗികച്ചുവയുള്ള വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതിന് രണ്ട് വർഷം വരെ തടവാണ് ലഭിക്കുക.