nurse-deepa

നഴ്‌സ് കെ.എം ദീപമോൾ

TOPICS COVERED

കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ കാൽനടയാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഒറ്റയ്ക്ക് പൊരുതി നഴ്സ്. കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ഓപ്പറേറ്റിംഗ് തിയറ്റർ സ്റ്റാഫ് നഴ്‌സ് കെ.എം ദീപമോൾ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തുറവൂരിനടുത്ത് അപകടം സംഭവിച്ചത്. അപകടത്തിൽ പരുക്കേറ്റ കാൽനടയാത്രക്കാരിയായ ശോഭന റോഡരികിൽ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ദീപമോൾ സഹായത്തിനായി ഇറങ്ങി. സിപിആർ നൽകി ദുർബലമായ നാഡിമിടിപ്പ് തിരികെ കൊണ്ടുവന്നു. 

ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ ശോഭനയ്ക്ക് ഉണ്ടായിരുന്നു. ശോഭനയെ അടുത്തുള്ള തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ പ്രഥമശുശ്രൂഷ നൽകിയെങ്കിലും നില ഗുരുതരമായതിനാൽ, രോഗിയെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ രക്തസ്രാവം ഗുരുതരമായതിനാലും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ദൂരക്കൂടുതൽ ഉള്ളതിനാലും രോഗിയെ കൊച്ചിയിലെ വിപിഎസ് ലേക്ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് ദീപമോൾ നിർദ്ദേശിച്ചു. യാത്രയിലുടനീളം, രോഗിയുടെ ശ്വാസോച്ഛ്വാസം നിലനിർത്താൻ ആംബു ബാഗ് ഉപയോഗിച്ച് തുടർച്ചയായി സിപിആർ നൽകി. 

ലേക്‌ഷോറിൽ എത്തിയയുടനെ എമർജൻസി വിഭാഗത്തിലെ വിദഗ്ധ സംഘം രോഗിയെ ഇൻട്യൂബ് ചെയ്തു. തുടർന്ന് ന്യൂറോ സർജിക്കൽ ഐസിയുവിലേക്ക് മാറ്റി. പക്ഷേ, പരുക്കുകൾ ഗുരുതരമായതിനാൽ അടുത്ത ദിവസം ശോഭനയ്ക്ക് ജീവൻ നഷ്ടമായി. ‘തലയ്ക്കേറ്റ പരുക്ക് വളരെ ഗുരുതരമാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അവർ അതിജീവിക്കണേയെന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു’ -ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം കണ്ണുനീരോടെ ദീപമോൾ പറഞ്ഞു.

വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ളയും മറ്റ് ജീവനക്കാരും ദീപമോളുടെ ധൈര്യത്തെയും പെട്ടെന്നുള്ള നടപടിയെയും പ്രശംസിച്ചു. ദീപയ്ക്കു കഴിയുന്നതെല്ലാം ചെയ്തതിന് അവരുടെ കുടുംബവും നന്ദി പറഞ്ഞു. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.