നിലമ്പൂരിലെ എം. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും വലിയ ആവേശം സൃഷ്ടിച്ചതിന് പിന്നിലുള്ള കാരണങ്ങൾ നിരത്തി ഫെയ്സ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ് തോമസ് ഐസക്. സ്വരാജിന്റെ വ്യക്തിത്വത്തിന്റെ സ്വീകാര്യതയാണ് ആവേശത്തിന്റെ ഒരു കാരണം.  ഉപതിരഞ്ഞെടുപ്പിനെ ഇടതുപക്ഷം യഥാർത്ഥ രാഷ്ട്രീയപോരാട്ടമായി ഏറ്റെടുത്തതിന് ലഭിച്ച പിന്തുണ മറ്റൊരു ഘടകം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ മത്സരിക്കാൻ നിയോഗിച്ചതു വഴി തുടർഭരണം എന്ന ലക്ഷ്യത്തിനു മുന്നിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സിപിഐഎമ്മും ഇടതുപക്ഷവും  പ്രഖ്യാപിക്കുകയാണ്.  ആ തീരുമാനത്തിന് ലഭിച്ച സ്വീകാര്യതയാണ് സ്വരാജിന്റെ സ്ഥാനാർത്ഥിത്വം സൃഷ്ടിച്ച ആവേശത്തിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. 

എന്തിന് തുടർഭരണം? നിലമ്പൂരിലെയും കേരളത്തിലെയും ജനങ്ങൾക്കു മുന്നിൽ വെയ്ക്കാൻ എൽഡിഎഫിന് വ്യക്തമായ ഉത്തരമുണ്ട്. വി.ഡി. സതീശന്റെ വെല്ലുവിളി ഞങ്ങൾ ഏറ്റെടുക്കുന്നു. സർക്കാരിനെതിരെയുള്ള കുറ്റപത്രവുമായി സതീശൻ രംഗത്തിറങ്ങട്ടെ. അക്കമിട്ട മറുപടി ഞങ്ങളും പറയാം. നിലമ്പൂരിലാണല്ലോ തിരഞ്ഞെടുപ്പ്? 2011 മുതൽ 2016 വരെ യുഡിഎഫ് സർക്കാരിലെ മന്ത്രിയായിരുന്നല്ലോ ആ നാട്ടിലെ ജനപ്രതിനിധി. അക്കാലത്ത് നിലമ്പൂരിൽ ഉണ്ടായ വികസനവും 2016നു ശേഷം ഉണ്ടായ വികസനവും നമുക്കു താരതമ്യം ചെയ്യാം. നിലമ്പൂരിൽ ഇടതുപക്ഷ സർക്കാരിനെതിരെ കുറ്റപത്രവുമായി രംഗത്തിറങ്ങുമ്പോൾ ഈ പോയിന്റ് വി ഡി സതീശൻ വിട്ടുപോകരുത്. 227 കോടി ചെലവിൽ നിലമ്പൂർ ബൈപാസ് പണിയുന്നത് എൽഡിഎഫ് സർക്കാരാണ്. എന്തു റോഡു വികസനമാണ് യുഡിഎഫിന്റെ കാലത്ത് നിലമ്പൂരിലുണ്ടായത്? 

2011-16 കാലത്ത് നിലമ്പൂരിൽ യുഡിഎഫ് സർക്കാർ എത്രപേർക്ക് വീടു കൊടുത്തു? കേരളമാകെ നടന്ന് യുഡിഎഫ് നേതാക്കൾ വ്യാജപ്രചരണം നടത്തുന്നതുപോലെ എളുപ്പമല്ല ഈ ചോദ്യത്തിന് ഉത്തരം പറയൽ. നാട്ടുകാരുടെ മുന്നിൽ വെറുതെ എണ്ണം പറഞ്ഞാൽപ്പോര. ഏതു പഞ്ചായത്തിൽ, ഏത് വാർഡിൽ, എത്രപേർക്ക് ഉമ്മൻചാണ്ടിയുടെ സർക്കാർ വീടു നൽകിയെന്ന് പറയണം. 2016-നുശേഷമുള്ള കണക്ക് ഞങ്ങൾ പറയാം. ജനം തീരുമാനിക്കട്ടെ, ആരുടെ ഭരണമാണ് നല്ലതെന്ന്...?

2011-16 കാലത്ത് നിലമ്പൂരിൽ എത്രപേർക്ക് യുഡിഎഫ് മുടങ്ങാതെ പെൻഷൻ കൊടുത്തു? പഞ്ചായത്തും വാർഡും തിരിച്ച്, തെളിവു സഹിതമുള്ള കണക്ക് കുറ്റപത്രത്തിലുണ്ടാകണം. 2016നു ശേഷം നിലമ്പൂരിൽ എത്ര പേർക്ക് എത്ര രൂപ വെച്ച് മുടങ്ങാതെ പെൻഷൻ കിട്ടിയെന്ന കണക്ക് ഞങ്ങളും വെയ്ക്കാം. ഏതാണ് മെച്ചമെന്ന് നിലമ്പൂരുകാർ തീരുമാനിക്കട്ടെ.

കിഫ്ബിയെ തകർക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിയവരാണല്ലോ യുഡിഎഫുകാർ. കിഫ്ബി വഴി നിലമ്പൂരിൽ എത്രകോടിയുടെ വികസനമാണ് സാധ്യമായത് എന്നറിയാമോ? റോഡുവികസനത്തിന്റെ കാര്യം ആദ്യം പറയാം. 131 കോടി ചെലവിലാണ് പൂക്കോട്ടുപാടം കാളികാവ് + കരുവാരക്കുണ്ട് റോഡു വികസിക്കുന്നത്. 115 കോടി ചെലവിലാണ് പൂക്കോട്ടുപാടം മുണ്ടേരി റോഡ് വികസിക്കുന്നത്. പൂക്കോട്ടുംപാടം മൂലേപ്പാടം റോഡിന് 101 കോടിയാണ് ചെലവ്. മൂന്നു റോഡിന് 307 കോടി. കിഫ്ബി ഇല്ലായിരുന്നെങ്കിൽ എങ്ങനെ ഈ ഫണ്ട് കണ്ടെത്തുമായിരുന്നു? എങ്ങനെ ഈ റോഡുകൾ ഇങ്ങനെ വികസിക്കുമായിരുന്നു? ഇക്കാര്യങ്ങൾ നിലമ്പൂരുകാരോട് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം യുഡിഎഫ് കാണിക്കണം.

നിലമ്പൂരിൽ കിഫ്ബി വഴി നടക്കുന്ന മറ്റു പദ്ധതികൾ പറയാം.. മിനി സ്റ്റേഡിയത്തിന് 18.3 കോടി, മണ്ഡലത്തിലെ ഏഴ് സ്കൂളുകളുടെ നവീകരണത്തിന് 5.79 കോടി,  മൂത്തേടം, വഴിക്കടവ് ഗ്രാമപഞ്ചായത്തുകളിൽ ആധുനിക ശ്മശാനങ്ങൾ (3.76 കോടി), നിലമ്പൂർ കോളജിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് 1.25 കോടി,. ചുങ്കത്തറ സിഎച്ച്സിയിൽ 10 ബെഡുകളുള്ള ഐസൊലേഷൻ വാർഡിന് 1.66 കോടി, ഇങ്ങനെ എത്രയോ പദ്ധതികൾ...

കിഫ്ബിയില്ലായിരുന്നെങ്കിൽ നിലമ്പൂരിലെ വിദ്യാലയങ്ങൾ ഇങ്ങനെ വികസിക്കുമായിരുന്നോ? വകുപ്പുകൾക്ക് ബജറ്റിൽ നീക്കിവെയ്ക്കുന്ന പണം മാത്രം ഉപയോഗിച്ച് ആരോഗ്യ, വിദ്യാഭ്യാസ, കായിക മേഖലകളിൽ മേൽപ്പറഞ്ഞ അടിസ്ഥാന സൗകര്യ വികസനം സാധ്യമാണോ? യുഡിഎഫിന്റെ അഞ്ചുകൊല്ലക്കാലത്ത് കിഫ്ബി ഉണ്ടായിരുന്നില്ലല്ലോ. അക്കാലത്ത് നിലമ്പൂരിന് നിങ്ങൾ എന്തു നൽകി? എത്ര റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കി, എത്ര വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടങ്ങളുണ്ടായി, എത്ര ക്ലാസ് മുറികൾ ഹൈടെക്കായി...? 

ഞങ്ങളുടെ വെല്ലുവിളി കൃത്യമാണ്. നിലമ്പൂരിൽ എൽഡിഎഫ് സർക്കാർ കഴിഞ്ഞ ഒമ്പതു വർഷം കൊണ്ട് വികസന വിസ്മയം തീർത്തിട്ടുണ്ട്. ചിത്രങ്ങളും തെളിവുകളും ഞങ്ങൾ നിരത്താം. ഈ വികസന വിസ്മയത്തെ 2011-2016കാലത്തെ യുഡിഎഫിന്റെ നിർജീവ ഭരണത്തോട് താരതമ്യപ്പെടുത്താൻ യുഡിഎഫിനെ ഞങ്ങൾ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടോ, ആ വെല്ലുവിളി ഏറ്റെടുക്കാൻ? 

ഈ വികസന മുന്നേറ്റം കൂടുതൽ കരുത്തോടെ  എം. സ്വരാജ് മുന്നോട്ടു കൊണ്ടു പോകുമെന്നാണ് എൽഡിഎഫ് നിലമ്പൂരിന് നൽകുന്ന ഉറപ്പ്. തുടർഭരണത്തിന്റെ പച്ചക്കൊടിയായിരിക്കും നിലമ്പൂരിൽ സ്വരാജിന്റെ വിജയം. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് ലഭിച്ച പൊതുസ്വീകാര്യത ആ ലക്ഷ്യത്തിലേയ്ക്കുള്ള പടയോട്ടത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ENGLISH SUMMARY:

Dr .T.M Thomas Isaac fb post about m swaraj