2022 ഓഗസ്റ്റ് 14ന് ആണ് ബൈക്ക് തെന്നി റോഡരികിലെ മൂടിയില്ലാത്ത ഓടയിലേക്കു വീണ വള്ളിക്കോട് പനയക്കുന്ന മുരുപ്പിൽ യദുകൃഷ്ണന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങുന്നത്. തലയോട്ടി തുരന്നുള്ള ശസ്ത്രക്രിയ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, മാസങ്ങൾ നീണ്ട വെന്റിലേറ്റർ വാസം. വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന്, വിദേശത്തേക്കു ജോലിക്കായി മടങ്ങാനിരിക്കെയാണ് റോഡ് നിർമാണത്തിലെ അപകടക്കെണി ജീവിതത്തിൽ വില്ലനായത്. പൂട്ടുകട്ട പാകിയ റോഡിൽ ബൈക്ക് തെന്നി ഓടയിലേക്കു വീണപ്പോൾ സമീപത്തെ സ്ലാബിൽനിന്നു പുറത്തേക്കു തള്ളിനിന്ന ഇരുമ്പുകമ്പി യദുവിന്റെ തലയോട്ടി തുളച്ചുകയറി.
ഒന്നിച്ചുള്ള ജീവിതം സ്വപ്നം കണ്ട് കാത്തിരിപ്പിനിടയിലാണ് യദുവിന്‍റെയും അശ്വതിയുടെയും സന്തോഷം തകർത്ത് വാഹനാപകടം യദുവിനെ ആശുപത്രി കിടക്കയിലാക്കിയത്. മരണത്തിന്റെവക്കോളം യദു എത്തി. എന്നാല്‍ പ്രാര്‍ത്ഥനയും നേര്‍ച്ചകളുമായി അശ്വതി യദുവിനായി കാത്തിരുന്നു. അപകടം താളംതെറ്റിച്ച ജീവിതം മൂന്ന് വര്‍ഷത്തിന് ശേഷം തിരികെപ്പിടിച്ചിരിക്കുകയാണ് അശ്വതിയും യദുവും
യദു മരണക്കിടക്കടിയില്‍ കിടന്നിട്ടും തന്റെ പ്രിയതമന് വേണ്ടി പ്രതീക്ഷയോടെയുള്ള അശ്വതിയുടെ കാത്തിരിപ്പാണ് യദുവിനെ ജീവിതത്തിലേക്ക് തിരികെ കയറ്റിയത് എന്ന് നിസംശയം പറയാം. ഇരുവരുടേയും പരസ്പരമുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും അതിജീവനമാണ് വിവാഹ പന്തലിലേക്ക് എത്തിയത്.
ശരീരം മുഴുവന്‍ തളര്‍ന്ന് യദു കിടപ്പിലായിട്ടും അശ്വതി ആ വിവാഹത്തില്‍ നിന്നും പിന്മാറിയില്ല എന്ന് മാത്രമല്ല സ്‌നേഹവും കരുതലുമായി അശ്വതി ഒപ്പം നിൽക്കുകയും ചെയ്തു. വാഹനാപകടം കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ യദുവിന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ഫലംകണ്ടു തുടങ്ങി . കാലുകളുടെ ചലനശേഷി തിരികെക്കിട്ടിയ യദു കൈപിടിച്ചു നടന്നു. പതിയെ സംസാരിച്ചു. ഒന്നര വര്‍ഷം മുന്‍പു വീട്ടിലെത്തിയ ശേഷവും ഫിസിയോതെറപ്പി സെഷനുകള്‍ തുടര്‍ന്നു. 70 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി മാത്രം ചെലവായത്. ദുരിതങ്ങള്‍ എല്ലാം ഒഴിഞ്ഞ് മൂന്ന് വര്‍ഷത്തിനു ശേഷം എഴുന്നേറ്റ് നടന്ന യദു വിവാഹ പന്തലിലെത്തിഅശ്വതിയെ സ്വന്തമാക്കി.