mammootty-child

റിലീസ് ദിവസം തന്നെ മമ്മൂട്ടിയുടെ സിനിമകള്‍ കണ്ട് അദ്ദേഹത്തെ അഭിപ്രായം അറിയിക്കുന്നയാളാണ് ജസീര്‍. മറുപടി പ്രതീക്ഷിച്ചല്ലെങ്കിലും പത്തുവര്‍ഷമായി ജസീര്‍ ഇത് തുടര്‍ന്നു പോരുന്നു. ഫെബ്രുവരി 27-നും പതിവുപോലെ മെസേജ് അയച്ചു. എന്നാല്‍ വിഷയം സിനിമയല്ല, മറ്റൊന്നായിരുന്നു. മൂന്നര വയസുകാരിക്ക് ഒരു ചികില്‍സാ സഹായം. എന്നത്തെയും പോലെ ഒരു നിശബ്ദത മാത്രം പ്രതീക്ഷിച്ചിരുന്ന ജസീർ ബാബുവിന് ഒരുമണിക്കൂറിനുള്ളില്‍ മമ്മൂട്ടിയുടെ ഫോണ്‍വിളിയെത്തി.

മമ്മൂട്ടി ഫാൻസ് അസോസിയേഷന്‍ അംഗമായ   പെരിന്തൽമണ്ണ സ്വദേശി  ജസീർ ബാബു അയച്ച സന്ദേശത്തിലൂടെ ഹൃദ്രോഗിയായ മലപ്പുറം തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമയ്ക്ക് പുതുജീവനാണ് കിട്ടിയത്. ജന്മനാ ഹൃദ്രോഗബാധിതയായ ഈ കുഞ്ഞിന്റെ ശസ്ത്രക്രിയ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയില്‍ പൂര്‍ണമായും സൗജന്യമായാണ് നടത്തിയത്. ഏപ്രില്‍ ഏഴിന് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ മമ്മൂട്ടി കൊടുത്തയച്ച സമ്മാനവുമായി കഴിഞ്ഞദിവസം നിദയും കുടുംബവും നാട്ടിലേക്ക് മടങ്ങി.

ജനിച്ച് മൂന്നര വയസ്സ് ആകുന്നതിനിടയില്‍ രണ്ടു ഹൃദയ ശസ്ത്രക്രിയകളിലൂടെയാണ് നിദ ഫാത്തിമ കടന്നുപോയത്. നിദയ്ക്ക് ജന്മനാ ഒരു അറ മാത്രമാണുണ്ടായിരുന്നത്. ജനിച്ച് മൂന്ന് മാസത്തില്‍ തന്നെ ആദ്യ സര്‍ജറി നടത്തി. തുടര്‍ന്ന് നാലാം വയസ്സിന് മുമ്പ് രണ്ടാമത്തെ സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡ്രൈവര്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന പിതാവ് അലിക്ക് മകളുടെ ശസ്ത്രക്രിയക്ക് വേണ്ടിയുളള വലിയൊരു തുക കണ്ടെത്തുക അസാധ്യമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അലിക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സുഹൃത്തുായ കുഞ്ഞാപ്പു വഴി നിദ ഫാത്തിമയുടെ രോഗവിവരം ജസീര്‍ അറിഞ്ഞതോടെ അത് മമ്മൂട്ടിയിലേക്കെത്തി. അങ്ങനെ ആ കുടുംബത്തിന് മുന്നില്‍ മമ്മൂട്ടി കാരുണ്യദൂതനായെത്തി.

രക്തത്തില്‍ ഓക്‌സിജന്‍റെ അളവ് കുറയുന്നതിനെ തുടര്‍ന്ന് ശരീരം നീല നിറമാകുന്ന നിദയുടെ രോഗാവസ്ഥ പൂര്‍ണമായും ഭേദമായെന്ന് ഡോ. എസ് വെങ്കടേശ്വരന്‍ പറഞ്ഞു. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞത് നിദയുടെ ഭാവിയ്ക്ക് ഗൂണകരമാണെന്ന് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുസ്തഫ ജനീല്‍ എം പറഞ്ഞു.ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് കെയര്‍ ആന്റ് ഷെയറിന്റെ വാത്സല്യം പദ്ധതിയിലൂടെ പൂര്‍ണമായും സൗജന്യമായി ചെയ്ത് നല്‍കിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതിനാണ് കെയര്‍ ആന്‍ഡ് ഷെയര്‍ 'വാത്സല്യം' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മകളുമായി മടങ്ങുമ്പോള്‍ മമ്മൂക്കയുടെ ആരാധകന്‍ കൂടിയായ അലിക്ക് ഒരാഗ്രഹം മാത്രം. മമ്മൂക്കയെ കാണണം, കൂടെയൊരു ഫോട്ടോയും എടുക്കണം.