saradhakutty-and-arathy

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ മകള്‍ ആരതിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച ആരതിയുടെ സംസാരശൈലിയെയും മറ്റും പരാമര്‍ശിച്ചായിരുന്നു വിമര്‍ശനങ്ങള്‍. ഇത്തരക്കാര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് എഴുത്തുകാരിയായ ശാരദകുട്ടി. സമചിത്തത, വിപദിധൈര്യം, സാമൂഹിക ഉത്തരവാദിത്തം ഇതെല്ലാമാണ് വിവേകമതികളായ മനുഷ്യരുടെ ലക്ഷണം എന്നാണ് ശാരദകുട്ടി പറയുന്നത്. 

കണ്മുന്നിൽ അച്ഛന്‍ വെടിയേറ്റ് മരിച്ചിട്ടും മക്കളെയും അമ്മയെയും ചേർത്തു പിടിച്ച് ധൈര്യം വിടാതെ സംസാരിക്കുന്ന അവർ വെറുപ്പിൻ്റെ, അവിവേകത്തിൻ്റെ, മതവിദ്വേഷത്തിൻ്റെ ഒരു ശബ്ദവും പുറപ്പെടുവിക്കുന്നില്ലെന്നും മനുഷ്യനെന്ന പദത്തിൻ്റെ അർഥം അറിയാത്ത കീടജന്മങ്ങളെ കൊണ്ട് ഭൂമി നിറയുമ്പോൾ ആരതി വലിയൊരു പ്രതീക്ഷയും ആശ്വാസവും മാതൃകയുമാണെന്നും ശാരദകുട്ടി പറയുന്നു. 

കണ്‍മുന്‍പില്‍ വെച്ച് അച്ഛന്‍ മരിച്ചിട്ടും ആരതിയുടെ മുഖത്ത് യാതൊരു സങ്കടവുമില്ലെന്നും അച്ഛന്‍ മരിച്ചിട്ടും ഇത്രയും ഒരുങ്ങി ആഭരണങ്ങള്‍ ഇട്ട് നില്‍ക്കാന്‍ എങ്ങനെ കഴിയുന്നു എന്നും പലരും സൈബറിടങ്ങളിലൂടെ പരിഹസിച്ചിരുന്നു.  അച്ഛന്‍ മരിച്ചശേഷം എല്ലാ കാര്യങ്ങളെയും ധൈര്യസമേതം നേരിട്ട ആരതിയെ പിന്തുണച്ചും നിരവധിപേര്‍ എത്തിയിരുന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കരച്ചിലിൻ്റെ അളവും പുറത്തു കാണുന്ന ധൈര്യവും നോക്കി സ്നേഹം അളക്കുന്നവരോട് പറയാനുള്ളത്.

സമചിത്തത, വിപദിധൈര്യം, സാമൂഹിക ഉത്തരവാദിത്തം ഇതെല്ലാമാണ് വിവേകമതികളായ മനുഷ്യരുടെ ലക്ഷണം. സ്നേഹമെന്നത് അച്ഛനോടു മാത്രമുണ്ടാവേണ്ട ചെറുവികാരവുമല്ല.

ധീരമായി പ്രതിസന്ധിയെ നേരിടുന്നവരുടെ ചുണ്ടിൻ്റെ നിറവും ക്ലീവേജും കൺപീലിയും പൗഡറും വയറും നോക്കി ഹൂശ് ... ശബ്ദമുണ്ടാക്കി, സ്വന്തം മനസ്സിലെ മാലിന്യം കയ്യിട്ടു വാരി നക്കുന്നതല്ല സംസ്കാരലക്ഷണം.

ഒന്നു മനസ്സിലാക്കണം, നിങ്ങളുടെ അച്ഛനല്ല, അവരുടെ അച്ഛനാണ് കണ്മുന്നിൽ വെടിയേറ്റ് ജീവൻ നഷ്ടപ്പെട്ടത്. എന്നിട്ടും മക്കളെയും അമ്മയെയും ചേർത്തു പിടിച്ച് ധൈര്യം വിടാതെ സംസാരിക്കുന്ന അവർ വെറുപ്പിൻ്റെ, അവിവേകത്തിൻ്റെ, മതവിദ്വേഷത്തിൻ്റെ ഒരു ശബ്ദവും പുറപ്പെടുവിക്കുന്നില്ല.

മനുഷ്യനെന്ന പദത്തിൻ്റെ അർഥം അറിയാത്ത കീടജന്മങ്ങളെ കൊണ്ട് ഭൂമി നിറയുമ്പോൾ ആരതീ, നിങ്ങൾ വലിയൊരു പ്രതീക്ഷയാണ്. ആശ്വാസവും മാതൃകയുമാണ്.

ENGLISH SUMMARY:

Writer and activist Sharadakutty has come forward in strong defense of Aarthi, the daughter of Ramachandran a victim of the Pahalgam terror attack who has been facing cyber attacks after bravely sharing her traumatic experience with the media. Sharadakutty condemned the inhumane comments made against Aarthi, questioning the moral compass of those targeting a grieving daughter. She praised Aarthi’s courage and resilience, urging society to show empathy and solidarity instead of hate.