നടന്‍ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നടി തൃഷയ്ക്കെതിരെ കടുത്ത സൈബറാക്രമണം. എക്സിലും ഇന്‍സ്റ്റഗ്രാമിലും തൃഷയെ കുറ്റപ്പെടുത്തിയുള്ള കമന്റുകള്‍ നിറയുകയാണ്. നേരത്തെ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെയെല്ലാം സൈബറാക്രമണം തുടരുകയാണ്. ഇരുവരും ഒപ്പമുള്ള ചിത്രങ്ങള്‍ക്ക് താഴെ, അപ്പോ ഇത് ലവ് താനേ, എന്നും അപ്പോ പുരിയിലെ ഇപ്പോ പുരിയിത് എന്ന രീതിയിലും നിരവധി കമന്റുകളുണ്ട്. ഒരു കുടുംബം ഇല്ലാതാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നുള്‍പ്പെടെ കടുത്ത രീതിയിലുള്ള പ്രതികരണങ്ങളും സോഷ്യല്‍ പേജുകളില്‍ കാണാം.
കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. 2021 മുതൽ ഒരു നടിയുമായി വിജയിക്കു വിവാഹേതര ബന്ധമുണ്ടെന്നും വിലക്കിയിട്ടും അതു തുടർന്നെന്നുമാണു ഹർജിയിൽ പറയുന്നത്. വിജയ്‍യുടെ കടുത്ത ആരാധികയായിരുന്ന സംഗീത 1999ലാണു വിജയ്‍യെ വിവാഹം കഴിക്കുന്നത്.
വിവാഹത്തിന്‍റെ ആദ്യകാലങ്ങളില്‍ മനോഹരമായ ദാമ്പത്യമായിരുന്നു തങ്ങളുടേതെന്ന് സംഗീത ഹർജിയില്‍ പറയുന്നു. വിജയ് ജീവിതം മനോഹരമാക്കുന്നതിനുള്ളതെല്ലാം ചെയ്തിരുന്നുവെന്നും മക്കളുടെയും ഭർത്താവിന്‍റെയും ക്ഷേമത്തില്‍ മാത്രമായിരുന്നു തനിക്ക് ശ്രദ്ധയെന്നും സംഗീത പറയുന്നു. അക്കാലങ്ങളില്‍ വിദേശത്ത് കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കാനും വിജയ് സമയം കണ്ടെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും ചില പൊതുപരിപാടികളിലും വിജയ്ക്കൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും ഹർജിയില്‍ വ്യക്തമാക്കുന്നതായി സൂചനയുണ്ട്.
2021 ഏപ്രിലില്‍ വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് താൻ കണ്ടെത്തി. അതു തന്നെ കടുത്ത വൈകാരിക പ്രശ്നവും മാനസിക സംഘർഷവും ഉണ്ടാക്കി. ചതിച്ചുവെന്ന തോന്നലില്‍ വിവാഹജീവിതത്തിലുള്ള വിശ്വാസവും നശിച്ചുവെന്നും ഹർജിയിലുണ്ട്. തുടക്കത്തില്‍ വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അതു പാലിക്കപ്പെട്ടില്ലെന്നും ദീർഘകാലം മാനസിക പീഡനത്തിന് ഇരയായെന്നും ഹർജിയിലുണ്ട്. വിഷയം രമ്യമായി പരിഹരിക്കാൻ 2021 സെപ്റ്റംബറിലും 2022 ഫെബ്രുവരിയിലും വക്കീല്‍ വഴി ശ്രമം നടത്തി.
പക്ഷേ പരിഹാരമുണ്ടായില്ല. കുട്ടികളുടെ പഠനവും മാനസിക ക്ഷേമവും മാത്രം മുൻനിർത്തി നിയമപരമായ നീക്കം നീട്ടിവച്ചതായും ഹർജിയിലുണ്ട്. 2021 മുതല്‍ വിജയ് മാനസികമായും വൈകാരികമായും ശാരീരികമായും തന്നെ ഉപേക്ഷിച്ചുവെന്നും പൊതുപരിപാടികളില്‍ നിന്നും പ്രൊഫഷണല്‍ പരിപാടികളില്‍ നിന്നും അകറ്റി നിർത്തിയെന്നും സംഗീത ആരോപിക്കുന്നു. വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കപ്പെട്ടതിനാല്‍ അതേ വീട്ടില്‍ തന്നെ അകന്നു കഴിയാൻ നിർബന്ധിക്കപ്പെട്ടു.
വിജയ് ആരോപണവിധേയയായ നടിക്കൊപ്പം നിരന്തരം പൊതുപരിപാടികളില്‍ പങ്കെടുക്കുകയും വിദേശ യാത്ര നടത്തുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്. നടി തുടർച്ചയായി ഇത്തരം ഒരുമിച്ചുള്ള പരിപാടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. വിജയ് അതിനെ എതിർത്തിരുന്നുമില്ല. ഈ പോസ്റ്റുകള്‍ തനിക്കും കുട്ടികള്‍ക്കും മാനസിക സംഘർഷമുണ്ടാക്കിയതായും സംഗീത പറയുന്നു.