യുവാവിനെ രക്ഷപ്പെടുത്തിയ വാകത്താനം എസ്.ഐ ആന്‍റണി മൈക്കിള്‍.
കോട്ടയം വാകത്താനത്ത് മദ്യലഹരിയില്‍ യുവാവ് കിണറ്റിൽ ചാടി. രക്ഷിക്കാനൊത്തിയ പൊലീസിനും യുവാവ് ചില്ലറ പണിയൊന്നുമല്ല കൊടുത്തത്. കിണറ്റിലേക്ക് വച്ചുകൊടുത്ത ഏണിയില്‍ കയറി നിന്ന് യുവാവ് കഴുത്തില്‍ കുരുക്കിട്ടു. ഇതോടെ എസ്.ഐ നേരെ കിണറ്റിലേക്ക് ചാടി. വാകത്താനം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആന്റണി മൈക്കിളാണ് അതിസാഹസികമായി യുവാവിനെ രക്ഷപ്പെടുത്തിയത്. ALSO READ; 'എടാ, ഞങ്ങളെ വിശ്വാസമില്ലേ, അതുമതി, വാ'; കണ്ണ് തുടച്ച് ജീവിതത്തിലേക്ക് കൈപിടിച്ചിറങ്ങി യുവാവ്
രക്ഷിക്കാനിറങ്ങിയ എസ്.ഐയുമായി യുവാവ് വെള്ളത്തിലേക്കു മുങ്ങി. ഒന്നരയാൾ താഴ്ചയിൽ വെള്ളമുള്ള കിണറ്റിൽ പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു. എസ്.ഐയുടെ സമയോചിതമായ ഇടപെടല്‍ നാട്ടില്‍ ചര്‍ച്ചയാണ്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 3.10നാണ് തോട്ടക്കാടിനു സമീപം പാറപ്പാട്ട് നിന്ന് സ്റ്റേഷനിലേക്ക് വിളി വന്നത്. അമിത മദ്യപാനത്തെത്തുടർന്നു മാനസികനില തെറ്റിയ യുവാവ് കിണറ്റിൽ ചാടിയെന്നായിരുന്നു വിവരം. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി.
യുവാവിനെ രക്ഷപ്പെടുത്താൻ നാട്ടുകാരാണ് കിണറ്റിലേക്ക് ഏണിയിറക്കി നൽകിയത്. ഇതോടെ ഏണിയില്‍ കയറി നിന്ന് അതിലുണ്ടായിരുന്ന കയറെടുത്ത് കിണറ്റില്‍ തൂങ്ങി മരിക്കാനായി യുവാവിന്‍റെ ശ്രമം. അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചിട്ടും യുവാവ് വഴങ്ങിയില്ല. ഇയാള്‍ കഴുത്തിൽ കുരുക്കിട്ടതോടെ പിന്നൊന്നും ആലോചിച്ചു നില്‍ക്കാതെ എസ്.ഐ കിണറ്റിലിറങ്ങി ആ കുരുക്കു മുറിച്ചുമാറ്റി. അതിനിടെ ജീവനൊടുക്കണമെന്ന ലക്ഷ്യത്തോടെ യുവാവ് ഏണിയിൽനിന്ന് എസ്.ഐയുമായി വെള്ളത്തിലേക്കു ചാടി.
കിണറ്റിലെ വെള്ളത്തിൽ ഇരുവരും മുങ്ങിത്താഴുന്നത് ശ്വാസമടക്കിയാണ് നാട്ടുകാര്‍ നോക്കിനിന്നത്. പക്ഷേ സർവശക്തിയുമെടുത്ത് എസ്.ഐ ആ യുവാവിനെ ചേര്‍ത്തുപിടിച്ച് മുകളിലേക്ക് ഉയർന്നു. നാട്ടുകാർ ഒരുവിധത്തിലാണ് ഇരുവരെയും കരയ്ക്കു കയറ്റിയത്. യുവാവിനു പ്രാഥമിക ശുശ്രൂഷ നൽകി. അപകടമൊന്നും സംഭവിക്കാതെ യുവാവിനെ പുറത്തെടുക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് വാകത്താനം പൊലീസ്. പൊലീസും നാട്ടുകാരും ഒരുമിച്ച് നിന്നതോടെ ഒരു ജീവന്‍ രക്ഷിക്കാനായി.