സിറോ മലബാർ സഭയുടെ പ്രിയങ്കരനായ വലിയ പിതാവ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഇന്ന് എൺപതാം പിറന്നാൾ. മേജർ ആർച്ച്ബിഷപ്പ് സ്ഥാനത്ത് നിന്നും മാറിയെങ്കിലും സഭയിലെ ആത്മീയ കാര്യങ്ങളിൽ ഇന്നും സജീവമാണ് മാർ ജോർജ് ആലഞ്ചേരി.
''നമുക്കൊരുമിച്ചു നീങ്ങാം. പിന്നോട്ടു നോക്കുമ്പോൾ തോൽവികളും ദുഃഖങ്ങളും ഒക്കെയുണ്ടാകും. അവയെല്ലാം മറന്നു മുന്നോട്ടുപോകാം. ദൈവസ്നേഹത്താൽ പ്രചോദിതമായ ആത്മാവാണു നമ്മെ നയിക്കുന്നത്. പിന്നെന്തിനു ഭയപ്പെടണം?'' സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനായ ശേഷമുള്ള ആദ്യത്തെ കുർബാനമധ്യേ മാർ ജോർജ് ആലഞ്ചേരി പറഞ്ഞ വാക്കുകളാണിത്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പോകാൻ അദ്ദേഹത്തിന് പ്രചോദനമായതും ദൈവത്തിലുള്ള അചഞ്ചലമായ ഈ വിശ്വാസം തന്നെയാണ്.
ഒരു മതവിഭാഗത്തിന്റെ ആത്മീയ ചട്ടക്കൂടിൽ മാത്രം ഒതുങ്ങാതെ മാനവികതയെ മുഴുവൻ ആശ്ലേഷിക്കാനുള്ള ഹൃദയവിശാലത പ്രകടിപ്പിച്ച വ്യക്തിത്വമാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകാംഗമായ മാർ ജോർജ് ആലഞ്ചേരി 1972 ഡിസംബർ 18നാണ് വൈദിക പട്ടം സ്വീകരിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അതെന്നാണ് അദ്ദേഹം ഓർമിക്കുന്നത്. 1997 ഫെബ്രുവരി രണ്ടിനായിരുന്നു മാർ ജോർജ് ആലഞ്ചേരിയുടെ മെത്രാഭിഷേകം. പിന്നീട് തക്കല രൂപതയുടെ പ്രഥമ മെത്രാനായി. 2011 മേയ് 29ന് മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തെത്തി. തൊട്ടടുത്ത വർഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തി. 2023 ഡിസംബർ 7 നാണ് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്നും മാർ ജോർജ് ആലഞ്ചേരി പടിയിറങ്ങുന്നത്. നിലവിൽ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ വിശ്രമത്തിലാണദ്ദേഹം. വാർധക്യത്തിലേക്കെത്തിയോ എന്ന ചോദ്യത്തിന് മാർ ജോർജ് ആലഞ്ചേരിയുടെ മറുപടി ഇങ്ങനെ.