86ആം വയസ്സിലും വായനയുടെ ലോകത്ത് സജീവമാണ് കാസർകോട് നീലേശ്വരം സ്വദേശി ജാനകി മുത്തശ്ശി. രോഗം ബാധിച്ച് കിടപ്പിലായതോടെ തുടങ്ങിയ വായനാശീലം ഇന്ന് ജാനകി മുത്തശ്ശിയുടെ ജീവിതത്തിന്റെ ഭാഗമാണ്.
86ആം വയസ്സിൽ ഏറ്റവും പ്രിയപ്പെട്ടതെന്താണെന്ന് ജാനകി മുത്തശ്ശിയോട് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു. പുസ്തകങ്ങള്‍. അത്രമേൽ അക്ഷരങ്ങളെയും പുസ്തകങ്ങളെയും നെഞ്ചോട് ചേർക്കുന്നു ഈ മുത്തശ്ശി.
എൺപതാം വയസ്സുവരെ പത്രം വായിക്കും എന്നല്ലാതെ വലിയ വായനാഭ്രമം ഒന്നും ഇല്ലായിരുന്നു. 80ആം വയസ്സിലാണ് സ്ട്രോക്ക് വന്നത്. അസുഖം കുറച്ച് ഭേദമായപ്പോൾ മുത്തശ്ശിക്ക് വിരസതയകറ്റാന്‍ കൊച്ചുമക്കൾ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകൾ സമ്മാനിച്ചു. അതായിരുന്നു തുടക്കം.
വായനാലോകത്ത് തുടക്കക്കാരിയാണെങ്കിലും ഇരുന്നൂറിലധികം പുസ്‌തകങ്ങൾ ഇതുവരെ വായിച്ചു കഴിഞ്ഞു. അധ്യാപികയായ മകൾ ഗീതയുടെ ശേഖരത്തിലെ പുസ്തകങ്ങൾ ഓരോന്നായി വായിച്ചു തീർക്കുന്ന തിരക്കിലാണ് ജാനകി മുത്തശ്ശി. അടുത്തിടെ കുടുംബശ്രീ മത്സരങ്ങളിൽ വിജയിയായപ്പോള്‍ സമ്മാനമായി ലഭിച്ചതും പുസ്തകം തന്നെ.