തച്ചക്കോട് ചാപ്പിപ്പുന്ന സാസ്കാരിക കലാസമിതിയുടെ പരിപാടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ പ്രസംഗത്തെ വിമർശിച്ച് മുരളി തുമ്മാരുകുടി. പറയാന്‍ മറന്നതും, സാധിക്കാക്കതുമായ പല പ്രണയവും പലരും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലൂടെ വെളിപ്പെടുത്തുകയും പിന്നീട് മറ്റു ബന്ധങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. ഇത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായാണ് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഈ പ്രസംഗത്തിൽ സാക്ഷ്യപ്പെടുത്തിയത്. ഇതിനോടകം മുപ്പതിലധികം കേസുകള്‍ തന്‍റെയടുത്തു വന്നുവെന്നും ചാറ്റിങിലൂടെ പ്രശ്നം ഉണ്ടാകുന്നുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
"ഞങ്ങൾ പൊലീസുകാർ ഉള്ളപ്പോൾ സദാചാര പൊലീസ് വേറെ വേണ്ട" എന്ന മട്ടിലാണ് ചില പൊലീസുകാരുടെ പെരുമാറ്റം എന്നാണ് തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. നമ്മുടെ സമൂഹവും നിയമങ്ങളും മാറുകയാണെന്നും, വിവാഹേതര ബന്ധങ്ങൾ ക്രിമിനൽ കുറ്റമല്ല എന്ന് സുപ്രീം കോടതി റൂളിംഗ് ഉണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇഷ്ടപ്പെടുന്നവർ തമ്മിലുള്ള ചാറ്റിംഗും "അവിഹിതവും" ഒന്നും പൊലീസിംഗ് വിഷയമല്ല. അതിൽ ഉൾപ്പെട്ടവർ തമ്മിലുള്ള കൺസെൻ്റ് ആണ് പ്രധാനം. ചീറ്റിംഗ് വിഷയമാകുന്നത് കുടുംബകോടതിയിലാണ്, മറിച്ച് പൊലീസ് സ്റ്റേഷനിൽ അല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സദാചാര പൊലീസിലാണ് തിരുത്തൽ വരേണ്ടതെന്നും, പൂർവ്വ വിദ്യാർത്ഥി സംഗമത്തിലോ ചാറ്റിങ്ങിലോ അല്ലെന്നും അദ്ദേഹം പരിഹസിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
സാദാ പൊലീസും സദാചാര പൊലീസും
"പൂർവ്വ വിദ്യാർത്ഥി സംഗമം പിന്നെ ചാറ്റിംഗ് ചീറ്റിംഗ് അവിഹിതം, സർവത്ര പ്രശ്നം" പൊലീസ് മാമൻ
"ഞങ്ങൾ പൊലീസുകാർ ഉള്ളപ്പോൾ സദാചാര പൊലീസ് വേറെ വേണ്ട" എന്ന മട്ടിലാണ് ചില പൊലീസുകാരുടെ പെരുമാറ്റം
നമ്മുടെ സമൂഹം മാറുകയാണ്. നിയമങ്ങളും. വിവാഹേതര ബന്ധങ്ങൾ ക്രിമിനൽ കുറ്റമല്ല എന്ന് സുപ്രീം കോടതി റൂളിംഗ് ഉണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം പുതിയ ന്യായസംഹിതയിൽ IPC 497 (Adultry) ക്ക് തുല്യമായ വകുപ്പില്ല.
അതുകൊണ്ടുതന്നെ ഇഷ്ടപ്പെടുന്നവർ തമ്മിലുള്ള ചാറ്റിംഗും "അവിഹിതവും" ഒന്നും പൊലീസിംഗ് വിഷയമല്ല. അതിൽ ഉൾപ്പെട്ടവർ തമ്മിലുള്ള കൺസെൻ്റ് ആണ് പ്രധാനം. ചീറ്റിംഗ് വിഷയമാകുന്നത് കുടുംബകോടതിയിലാണ് പൊലീസ് സ്റ്റേഷനിൽ അല്ല.
"സർവത്ര പ്രശ്നം" (സദാചാര) പൊലീസിലാണ്. അതാണ് തിരുത്തേണ്ടത്, പൂർവ്വ വിദ്യാർത്ഥി സംഗമമോ ചാറ്റിംഗോ അല്ല.