മലപ്പുറത്ത് ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വിൽക്കാനുള്ള നീക്കം തടഞ്ഞ് പൊലീസ്. കാവനൂരും ചീക്കോടും ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വിൽക്കാനായിരുന്നു നീക്കം. ആവശ്യക്കാരെ തേടിയുള്ള സോഷ്യൽ മീഡിയ പരസ്യത്തെ തുടർന്നാണ് പൊലീസ് നടപടി. കിലോ ഇറച്ചിക്ക് വിലയിട്ടത് 600 മുതൽ 700 രൂപ വരെയായിരുന്നു. പരസ്യത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്‌സാപ്പ് സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് െപാലീസ് അന്വേഷണം തുടങ്ങിയത്. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാനാണ് നീക്കം നടക്കുന്നത്. രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാൻ നിയമമില്ല. തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.