വാർത്ത സമ്മേളനത്തിൽ പരിഹസിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി കെ. സുധാകരൻ. എല്ലാം കാലത്തിന്റെ കാവ്യനീതിയെന്ന് സുധാകരന്റെ എഫ്ബി പോസ്റ്റില്‍ പറയുന്നു. പിണറായിയുമായി ബന്ധപ്പെട്ടുമാത്രം എന്തുകൊണ്ട് അന്വേഷണം നടക്കുന്നു. മറ്റ് നേതാക്കള്‍ക്കെതിരെ അന്വേഷണങ്ങളില്ല. കാലം തെളിവ് പുറത്തുകൊണ്ടുവന്നുവെന്നും, മടിയില്‍ കനമില്ലെങ്കില്‍ അന്വേഷണം ഭയപ്പെടേണ്ടെന്നും സുധാകരന്‍ പറയുന്നു
പോസ്റ്റിന്റെ പൂര്‍ണരൂപം:
അത് സുധാകരനല്ലേ…” മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പുച്ഛത്തോടെ ചിരിച്ച പിണറായി വിജയനോടാണ് ഈ മറുപടി. പിണറായി വിജയാ, എന്നെ പരിഹസിച്ച് ചിരിക്കാം. പക്ഷേ കേരളം ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഒരു ചോദ്യം കേരളം കൃത്യമായി ചോദിക്കുകയാണ്: എന്തുകൊണ്ടാണ് പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രം ഇത്രയും അന്വേഷണങ്ങൾ?
Also read: ‘ടി.പിയുടെ കൊലപാതകമെന്ന തെറ്റ് ഏറ്റുപറയാനുള്ള സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക്?’; സിപിഎമ്മിനെതിരെ രമ
എന്തുകൊണ്ട് അദ്ദേഹത്തിന്റെ മകൾക്കെതിരായ ആരോപണങ്ങളിൽ മാത്രം അന്വേഷണം? എന്തുകൊണ്ട് മരുമകൻ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അന്വേഷണം? സംഘപരിവാറിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന മറ്റ് ഇടതുപക്ഷ നേതാക്കൾക്കെതിരെ ഇതേ തരത്തിലുള്ള അന്വേഷണങ്ങൾ ഉണ്ടാകാത്തത് എന്തുകൊണ്ട്?
ഇവയ്ക്കുള്ള ഉത്തരം രാഷ്ട്രീയ പ്രസംഗത്തിലല്ല, സുതാര്യമായ അന്വേഷണത്തിലൂടെയാണ് പുറത്തുവരേണ്ടത്.
കുറ്റം ചെയ്താലേ തെളിവ് കിട്ടു അങ്ങനെ ഒരു തെളിവ് കാലം പുറത്ത് കൊണ്ട് വന്നിരിക്കുന്നു, സത്യം പറഞ്ഞാൽ കാലത്തിന്റെ കാവ്യ നീതി ആയി ഇതിനെ കണക്കാക്കാം.
കണ്ണൂരിൽ ഞാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കാലം മുതൽ കോൺഗ്രസ് പ്രവർത്തകരുടെ രക്തം വീണ അക്രമരാഷ്ട്രീയത്തിന്റെ ചരിത്രം കേരളത്തിനറിയാം. ശുഹൈബ്, ശരത്, കൃപേഷ് തുടങ്ങി നിരവധി യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ട കേസുകളിലെ പ്രതികളെ സംരക്ഷിക്കാൻ അധികാരവും പൊതുപണവും ഉപയോഗിച്ചത് കേരളം മറന്നിട്ടില്ല.
സുപ്രീംകോടതിയിലടക്കം മുതിർന്ന അഭിഭാഷകരെ ഉപയോഗിച്ച സംഭവങ്ങൾളും കേരളത്തിലെ ജനങ്ങൾ മറന്നിട്ടില്ല.
ടി.പി. ചന്ദ്രശേഖരൻ വധം മുതൽ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഓരോ ഘട്ടവും കേരളം പരിശോധിക്കുന്നുണ്ട്. ഒരു പാട് അമ്മമാരുടെയും പെങ്ങന്മാരുടെയും ശാപം ആകാം താങ്കളെ കാലത്തിന്റെ മുന്നിൽ കള്ളനായി കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കേണ്ടി വന്നത്. മന്ത്രിയായിരുന്ന കാലത്തെ എസ്.എൻ.സി. ലാവലിൻ കേസ്, പിന്നീട് മുഖ്യമന്ത്രിയായ ശേഷമുള്ള ഭരണകാലത്തെ വിവാദങ്ങൾ, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവിധ ആരോപണങ്ങൾ — ഇവയെല്ലാം കാലം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ്.
അതേസമയം, ഉമ്മൻചാണ്ടിയെ ലക്ഷ്യമിട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച രാഷ്ട്രീയമാണ് പിണറായി വിജയൻ നടത്തിയത്. ഇന്ന് തന്റെ കുടുംബവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ വരുമ്പോൾ മാത്രം അതിനെ രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നത് കേരളം അംഗീകരിക്കില്ല ഇതൊക്കെ കാലത്തിന്റെ കാവ്യ നീതി തന്നെ അല്ലെ.
“എന്റെ കൈകൾ ശുദ്ധമാണ്.”
“മടിയിൽ കനമില്ല.”
എങ്കിൽ അന്വേഷണം നേരിടാൻ ഭയപ്പെടേണ്ടതെന്തിന്? ഇന്ന് സി.പി.എം ഒരു വലിയ ജനകീയ പ്രസ്ഥാനത്തേക്കാൾ ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയ അധികാരകേന്ദ്രമായി മാറിയിരിക്കുന്നു.
പിണറായി വിജയനെ ചോദ്യം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് സിപിഐഎം പാർട്ടി എത്തിയെങ്കിൽ, അതിന്റെ ഉത്തരവാദിത്തം ആരുടേതാണ്? കാലം എല്ലാത്തിനും സാക്ഷിയാണ്.
ഉമ്മൻചാണ്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളും അന്വേഷണങ്ങളും മുതൽ, കണ്ണൂരിലെ ഞങ്ങളുടെ കുട്ടികളെ നഷ്ടപ്പെട്ട വേദനയും, ഇന്ന് പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളും വരെ എല്ലാം നിയമത്തിന്റെ മുന്നിൽ ഒരേ അളവുകോലിൽ പരിശോധിക്കപ്പെടണം . പത്ത് വർഷത്തെ അധികാരത്തിന് ശേഷം പിണറായി വിജയനെ പിന്തുടരുന്നത് ഒരു രാഷ്ട്രീയ പ്രതികാരമല്ല അദ്ദേഹം തന്നെ ഒരിക്കൽ മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്ന അതേ നിയമത്തിന്റെ ചോദ്യം ചെയ്യലാണ്.
പിണറായി വിജയാ, എന്റെ ചോദ്യങ്ങൾക്ക് “അത് സുധാകരനല്ലേ…” എന്ന് പറഞ്ഞ് ചിരിക്കാം. പക്ഷേ ഇനി മറുപടി പറയേണ്ടത് എനിക്ക് മാത്രമല്ല കേരള ജനതയ്ക്കാണ്.
ഇത് രാഷ്ട്രീയ പകയല്ല. ഇത് കാലത്തിന്റെ കാവ്യനീതിയാണോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണവും നിയമവുമാണ്. കേരളം ഭരിക്കുന്നത് യുഡിഎഫ് സർക്കാർ ആണ് നീതിക്ക് മുന്നിൽ ഒരിക്കലും എന്റെ സർക്കാർ കണ്ണ് അടക്കില്ല...ഒന്ന് പറയാം കാലം പലതിനും സാക്ഷി ആണ്