അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിയോഗത്തിനു പിന്നാലെ ഇത്തരം സംഘടിത അധിക്ഷേപങ്ങൾ അഴിച്ചുവിടുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന സാമൂഹിക സംസ്‌കാരത്തിന് തീരാക്കളങ്കമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
നേരത്തെ ചെയ്ത അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. ജനാധിപത്യ സമൂഹത്തിൽ മാധ്യമപ്രവർത്തകന്റെ കർത്തവ്യ നിർവഹണത്തെയും വിയോഗത്തെയും മുൻനിർത്തി നടത്തുന്ന ഇത്തരം ക്രൂരമായ പ്രചാരണങ്ങൾ ഒട്ടും അംഗീകരിക്കാൻ കഴിയില്ല. വ്യാജവും അല്ലാത്തതുമായ സോഷ്യൽ മീഡിയ ഐഡികളിൽനിന്ന് വിദ്വേഷം വിതറുന്നവർ ഏത് മാനവികതയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സൈബർ ആക്രമണത്തിനെതിരെ എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നൽകിയ പരാതികൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ആർക്കെതിരെയായാലും ഇത്തരത്തിലുള്ള നിന്ദ്യവും ക്രൂരവുമായ സൈബർ ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.