• വിശാല സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട്ടേയ്ക്ക് പിബി നിരീക്ഷണത്തിനായി എത്തുമെന്ന് ജനറല്‍ സെക്രട്ടറി എം.എ.ബേബി സ്ഥിരീകരിച്ചതോടെ സിപിഎമ്മിനുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്

​വിശാല സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട്ടേയ്ക്ക് പിബി നിരീക്ഷണത്തിനായി എത്തുമെന്ന്  ജനറല്‍ സെക്രട്ടറി എം.എ.ബേബി സ്ഥിരീകരിച്ചതോടെ സിപിഎമ്മിനുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക്  വഴിതുറക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തില്‍ ചേരേണ്ട വിശാല സംസ്ഥാന സമിതിയാണ് പൊളിറ്റ് ബ്യൂറോയുടെ നിരീക്ഷണത്തില്‍ ചേരാന്‍ പോകുന്നത്. കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളായ പിണറായി വിജയനെയും എം.വി.ഗോവിന്ദനെയും എ.വിജയരാഘവനെയും കൂടാതെ ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ ആറ് അംഗങ്ങള്‍ കേരളത്തിന് പുറത്ത് നിന്ന് എത്തുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. Also Read: 'വിനയം വേണം; വീഴ്ചയില്‍ നേതാക്കള്‍ ഉത്തരവാദിത്തമേല്‍ക്കണം'; നിര്‍ദേശിച്ച് സിപിഎം രേഖ


കേരളത്തിന് പുറത്ത് നിന്ന ജനറല്‍ സെക്രട്ടറിയെ കൂടാതെ അശോക് ധവ്ള , കെ.ബാലകൃഷ്ണന്‍,  യു.വാസുകി, വിജു കൃഷ്ണന്‍, ബി.വി.രാഘവേലു എന്നിവരാണ് വിശാല സംസ്ഥാന സമിതി നിയന്ത്രിക്കാനെത്തുന്നത്. കേരളത്തിലെ പാര്‍ട്ടിക്ക് കാര്യമായ ചികില്‍സ ആവശ്യമാണെന്ന പിബി യോഗത്തിന് ശേഷം എം.എ.ബേബി പറഞ്ഞതില്‍ അര്‍ഥങ്ങള്‍ ഏറെയാണ്. പാര്‍ട്ടിയില്‍ ചവിട്ടിപിഴിയല്‍ ഉള്‍പ്പടെ വേണ്ടി വരുമെന്ന് കേന്ദ്രനേതൃത്വം പറയുന്നതിന്‍റെ അര്‍ഥം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവും 

തുറന്ന സംസാരിക്കൂ, പിബി കേള്‍ക്കും

കേരളത്തിലെ നേതാക്കളുടെ മാത്രം സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയാല്‍  സ്വതന്ത്രമായി അഭിപ്രായം പറയാന്‍‌  താഴെത്തട്ടിലുള്ള നേതാക്കള്‍ മുതിര്‍ന്നേക്കില്ലെന്ന തോന്നിയതോടെയാണ് പിബി അംഗങ്ങള്‍ നേരിട്ടെത്താന്‍ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോക്ഷക സംഘടനാ ഭാരവാഹികളും ഉള്‍പ്പടെ പങ്കെടുക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ തുറന്ന് ചര്‍ച്ചകള്‍ക്ക് പിബി നിര്‍ദേശിക്കും.  പാര്‍ട്ടിയെ എങ്ങനെ തിരിച്ചുകൊണ്ടുവരാം, സംഘടനാപരമായി എങ്ങനെ ശക്തമാക്കാം തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് റിപ്പോര്‍ട്ട് ആണ് വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കുക. ഇതിന്‍മേല്‍ നടക്കുന്ന ചര്‍‍ച്ചയില്‍  നേതാക്കള്‍ പറയുന്ന അഭിപ്രായങ്ങള്‍ പിബി കൃത്യമായി രേഖപ്പെടുത്തും. അത് പിബിയും കേന്ദ്രകമ്മിറ്റിയും ചര്‍ച്ച ചെയ്യുകയും ആവശ്യമുള്ള തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്യും.

നേതൃമാറ്റമില്ലെങ്കില്‍ പിന്നെ എന്ത് ?

കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ നേതൃമാറ്റമുണ്ടാവില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കി കഴിഞ്ഞു. നേതൃത്വത്തിലുള്ള വ്യക്തികള്‍ മാറുന്നതിനപ്പുറം പാര്‍ട്ടയില്‍ ബാധിച്ചിരിക്കുന്ന ജീര്‍ണകള്‍ ഇല്ലാതെയാക്കുകയാണ് വിശാല സംസ്ഥാന സമിതികൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. നേതൃമാറ്റം വിശാല സംസ്ഥാന സമിതിയുടെ അജന്‍ഡയില്‍ ഇല്ലാത്തതിനാല്‍ തന്നെ അത് പരിഗണിക്കപ്പെടില്ല. അജന്‍ഡ തീരുമാനിക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റ് ആയതില്‍ അത്തരത്തിലൊരു അജന്‍ഡ സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശിക്കകയുമില്ല. പക്ഷെ നേതൃത്വത്തിന്‍റെ വീഴ്ചകള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നാല്‍ ഇത് പരിശോധിച്ച നേതൃമാറ്റം വേണമോ എന്ന് പിബിക്ക് തീരുമാനിക്കാം. അത്തരത്തില്‍ കടുത്ത തീരുമാനങ്ങളിലേക്ക് ഭാവിയില്‍ നീങ്ങുമോ എന്ന് കോഴിക്കോട് നടക്കുന്ന ചര്‍ച്ചകളുടെ തീവ്രത അനുസരിച്ചായിരിക്കും തീരുമാനിക്കുക.

ENGLISH SUMMARY:

CPI(M) General Secretary M.A. Baby confirms Politburo presence at the Kozhikode state committee meeting amid concerns over the party’s organisational crisis in Kerala.