പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സിപിഎമ്മുമായി ഉടക്കി നില്‍ക്കുന്ന സിപിഐയെ പ്രശംസിച്ച് മുസ്‌ലിം ലീഗ്. പിണറായിയുടെ ഭരണകാലത്ത് പലതും പൂവണിയാതെ പോയത് സിപിഐയുടെ സാന്നിധ്യം കൊണ്ടാണെന്ന് ചന്ദ്രിക ദിനപത്രത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ കെപിഎ മജീദ് പ്രശംസിച്ചു. പ്രശംസ യുഡിഎഫിലേക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കപ്പെട്ടതോടെ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചതല്ലെന്ന് വിശദീകരണവുമായി ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം രംഗത്തെത്തി.
പ്രതിപക്ഷനേതാവ് പിണറായി വിജയനെ പോലും സിപിഐ ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് മുസ്ലീ ലീഗ് ദേശീയ ഉപാധ്യക്ഷന്‍ കെ പി മജീദിന്‍റെ സിപിഐ പ്രശംസ കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. പ്രതിപക്ഷ ഉപനേതൃപദവിയില്‍ രാജ കല്‍പ്പന അനുസരിക്കാന്‍ മാത്രം അടിമകളാണ് സിപിഐക്കാരെന്ന് സിപിഎം അല്ലാതെ ആരും പറയില്ലെന്ന് കെപിഎ മജീദ് ലേഖനത്തിലെഴുതി . ജനാധ്യപത്യത്തിലേയ്ക്ക് സിപിഎം മാറാത്ത പക്ഷം എല്‍ഡിഎഫില്‍ തുടരുന്നത് സിപിഐക്ക് ദുഷ്ക്കരമാകുമെന്ന് പരാമര്‍ശം സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നുവെന്ന് പ്രതീതിയുണ്ടാക്കി. ഇതോടെ വിശദീകരണവുമായി പിഎം എ സലാം രംഗത്തെത്തി . ക്ഷണം എന്നവാക്ക് ലേഖനത്തിലില്ലെന്നും അതിന്‍റെ ആവശ്യമില്ലെന്നും പി എം എ സലാം
കെപി എ മജീദിന്‍റെ ലേഖനം തള്ളാതെയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലീഗും കോണ്‍ഗ്രസും സിപിഐയും ഒരുമിച്ച് ഭരിച്ചത് നല്ലകാലമായിരുന്നുവെന്നതില്‍ സംശയമില്ലെന്നും ഇനി ചരിത്രം ആവര്‍ത്തിക്കുമോ എന്ന് പറയാന്‍ വയ്യെന്നും കുഞ്ഞാലിക്കുട്ടി. സിപിഐയെ അനുനയിപ്പിക്കാൻ ഒരുവട്ടം കൂടി സിപിഎം ചർച്ച നടത്തിയേക്കുമെങ്കിലും പദവി സിപിഐക്ക് വിട്ടുകൊടുക്കാൻ ആവില്ലെന്ന് തന്നെയാകും സിപിഎം അറിയിക്കുക. അതേസമയം പ്രശ്നം കൈകാര്യം ചെയ്തതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇരു പാര്‍ട്ടി സെക്രട്ടറിമാര്‍ക്കും വീഴ്ച പറ്റിയതായി ഇരു പാർട്ടിക്കുള്ളിലും അഭിപ്രായമുണ്ട്