ആരോഗ്യ വകുപ്പിലെ ബ്ലീച്ചിങ്ങ് പൗഡര്‍ ക്രമക്കേട് ആരോപണത്തിൽ വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്ത് മന്ത്രി കെ.മുരളീധരന്‍. പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളിയാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. ടെൻഡറിൽ ക്രമക്കേടില്ലെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ കണ്ടെത്തൽ കെ.മുരളീധരൻ അംഗീകരിച്ചില്ല. റിപ്പോർട്ടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് മന്ത്രി വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകിയത്.
കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് മാർച്ച് മുതൽ മേയ് വരെ കാലയവളിൽ 7.32 കോടിയുടെ ബ്ളീച്ചിങ് പൗഡർ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യമന്ത്രി കെ.മുരളീധരൻ അന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഇതില്‍ മന്ത്രിക്കുണ്ടായ അതൃപ്തിയാണ് അന്വേഷണത്തിലേക്ക് എത്തിച്ചത്.
ആരോഗ്യ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരെ വെള്ളപൂശുന്നതാണെന്നായിരുന്നു മന്ത്രിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറയുന്നു. ബ്ലീച്ചിങ്ങ് പൗഡര്‍ വാങ്ങിയതില്‍ കെഎംസിഎസ്എല്‍ സ്വീകരിച്ച നടപടിക്രമഘങ്ങള്‍, ചട്ടങ്ങള്‍, ടെന്‍ഡര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാണോ വാങ്ങിയത് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ വിജിലന്‍സ് അന്വേഷണത്തിനാണ് ആഭ്യന്തര മന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.