മഹാത്മാ ഗാന്ധി സർവകലാശാല ക്യാംപസിൽ യൂണിവേഴ്സിറ്റി യൂണിയൻ സ്ഥാപിച്ച 'പാറ്റ' ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിനെതിരെ കർശന നടപടിക്ക് ഒരുങ്ങി സർവകലാശാല അധികൃതർ. വൈസ് ചാൻസലറുടെ നിർദേശം വെല്ലുവിളിച്ച് ഇടത് നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയൻ തുടരുന്ന നിയമലംഘനം അംഗീകരിക്കാനാകില്ലെന്നാണ് സർവകലാശാലയുടെ നിലപാട്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വൈസ് ചാൻസലറെ അനുകൂലിക്കുന്ന സെനറ്റ് അംഗങ്ങൾ ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ക്യാംപസിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഡൽഹി സമരത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കപ്പെടുന്ന 'പാറ്റ'യുടെ ചിത്രങ്ങളാണ് ബോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നതിനായി സർവകലാശാല യൂണിയന് ₹3 ലക്ഷം അനുവദിച്ചിട്ടുമുണ്ട്.
എന്നാൽ സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ രാഷ്ട്രീയ സന്ദേശങ്ങളോ വിവാദ പ്രതീകങ്ങളോ ഉൾപ്പെടുത്തുന്നത് ഉചിതമല്ലെന്നാണ് സർവകലാശാല അധികൃതരുടെ നിലപാട്. ഇതേ തുടർന്ന് വൈസ് ചാൻസലറുടെ നിർദേശപ്രകാരം രജിസ്ട്രാർ ചിത്രങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിറക്കിയിരുന്നു.
എന്നാൽ ഉത്തരവ് പാലിക്കുന്നതിനുപകരം കൂടുതൽ 'പാറ്റ' ചിത്രങ്ങളുമായി ഇടത് വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയതോടെയാണ് വിവാദം കൂടുതൽ രൂക്ഷമായത്. വൈസ് ചാൻസലറുടെ ഉത്തരവ് അവഗണിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ഇതിനെതിരെ നടപടി അനിവാര്യമാണെന്നും സെനറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ യൂണിയൻ തയ്യാറാകാത്ത പക്ഷം ദേശീയ സമ്മേളനത്തിനായി അനുവദിച്ച ₹3 ലക്ഷം തിരിച്ചുപിടിക്കുന്നതടക്കമുള്ള നടപടികളും സർവകലാശാല പരിഗണിക്കുന്നതായി സൂചനയുണ്ട്. യൂണിവേഴ്സിറ്റി യൂണിയനെതിരെ അച്ചടക്ക നടപടികൾ ഉൾപ്പെടെയുള്ള കർശന നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.