ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ "വെടിവച്ച് കൊല്ലണം" എന്നതടക്കം സ്ത്രീകൾക്കെതിരായ അധിക്ഷേപപരമായ പരാമർശങ്ങൾ നടത്തിയ ടി.ജി. മോഹൻദാസിൽ നിന്ന് ആർഎസ്എസ് പരസ്യമായി അകലുന്നു. പരാമർശങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും മോഹൻദാസിന് നിലവിൽ ആർഎസ്എസിൽ യാതൊരു സംഘടനാ ചുമതലയും ഇല്ലെന്നും ആർഎസ്എസ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി. ശ്രീകുമാർ വ്യക്തമാക്കി.
വിവാദം ശക്തമായതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആർഎസ്എസിന്റെ വിശദീകരണം. മോഹൻദാസിന്റെ പരാമർശം "അങ്ങേയറ്റം മ്ലേച്ഛവും അപലപനീയവുമാണ്" എന്ന് മുൻമന്ത്രി പി.കെ. ശ്രീമതിയും പ്രതികരിച്ചു.
അതേസമയം, വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പ്രവർത്തകർ ടി.ജി. മോഹൻദാസിന്റെ വസതിയിലേയ്ക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകൾക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്.