നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ തെരുവില്‍ വലിച്ചിഴച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ്. കെഎസ്യുവും എഐഎസ്എഫും ഇന്നും എസ്എഫ്ഐ നാളെയുമാണ് ബന്ദ് ആചരിക്കുന്നത്. ക്യാംപസുകളില്‍ കെഎസ്യു പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തും. ലോക്ഭവനിലേക്ക് ഇന്ന് SFI നടത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ മാനവീയം വീഥിയിൽ SFI സാംസ്കാരിക വേദിയൊരുക്കും. സംസ്ഥാനത്ത് നിന്ന് 100 എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെത്തി സമരത്തിന്‍റെ ഭാഗമാകും.
അതേസമയം, ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുകയാണ്. 34–ാം ദിവസത്തിലേക്ക് കടന്ന സമരം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ അധിക സേനയെ വിന്യസിച്ചു. പ്രദേശത്ത് ഇന്‍റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടാനുള്ള തയാറെടുപ്പുകളും തുടങ്ങി. ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നാണ് സിജെപി പറയുന്നത്. അതേസമയം, സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പ് നല്‍കിയാന്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാമെന്ന് സോനം വാങ്ചുക് അറിയിച്ചു. അതിനിടെ പാര്‍ലമെന്‍റ് മാര്‍ച്ചിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ അഡീഷനല്‍ ഡിസിപിക്കെതിരെ നടപടി. സന്ദീപ് ലാംബ, സമരക്കാരിലൊരു യുവതിയുടെ മുഖത്തടിച്ച് വിവാദമായിരുന്നു.
ഇന്നലെ രാത്രിയും പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടിരുന്നു. തിരിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥികളല്ല ആക്രമിക്കുന്നതെന്നും പൊലീസ് തന്നെ ഗുണ്ടകളെ ഇറക്കിയാണ് അക്രമം അഴിച്ചു വിടുന്നതെന്നും വിദ്യാര്‍ഥി നേതാക്കളും പറയുന്നു.