• ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിലെ അതൃപ്തി പരസ്യമാക്കിയ കെ.എസ്.യുവിനെ തള്ളി മുഖ്യമന്ത്രിയുടെ നിലപാട് വന്നതോടെ കോണ്‍ഗ്രസില്‍ തര്‍ക്കം പുകയുന്നു. എന്നാല്‍, കെ.എസ്.യുവിന്റെ നിലപാടിനെ പിന്തുണച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ കെഎസ് യുവിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷം. കെഎസ്‌യു അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്ന് ചെന്നിത്തല പറഞ്ഞു. മുന്‍പും അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെ.എസ്.യുവിന്‍റെ പരാതികള്‍ മുഖ്യമന്ത്രി തന്നെ പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

 

മുഖ്യമന്ത്രി കെ‌എസ്‌യുവിനെ കാണേണ്ട സമയത്ത് കാണുമെന്ന് മന്ത്രി എ.പി.അനില്‍ കുമാര്‍. കെ.എസ്‌.യുവിന് അഭിപ്രായങ്ങൾ പറയാം. ചില സമയത്ത് അതിന്‍റെ പരിധിവിട്ടു പോകുന്നെന്ന് അനില്‍ കുമാര്‍ സുചിപ്പിച്ചു. തർക്കങ്ങളോ കലാപങ്ങളോ കോൺഗ്രസിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.

 

അതേസമയം, കെ.എസ്.യു അധ്യക്ഷന്‍  അലോഷ്യസിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫിസിനുമുന്നില്‍ ബാനര്‍. ചരിത്രം മറക്കാന്‍ തയാറല്ല, നിങ്ങളെ അനുവദിക്കുകയുമില്ല . കെഎസ്‌യുക്കാരെ തല്ലിയവരുടെ കാര്യത്തില്‍ സംഘടനയ്ക്ക് കാര്യമുണ്ടെന്നുമാണ് ബാനറിലെ വരികള്‍.

 

അതേസമയം കെ.എസ്.യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച വ്യാഴാഴ്ച തിരുവനന്തപുരത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം  മുഖ്യമന്ത്രി കൊല്ലത്തേക്ക് പോവുകയാണെന്ന് അലോഷ്യസിനെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. 

 

വെള്ളിയാഴ്ച മുഖ്യമന്ത്രി കൊച്ചിയിലുണ്ടെന്ന് അലോഷ്യസിനെ അറിയിച്ചപ്പോള്‍, താന്‍ കന്യാകുമാരിയിലായിരിക്കുമെന്ന് അലോഷ്യസ് മറുപടി നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. തേവര കോളജിലെ പരിപാടിക്കിടെ അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി പോയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ വച്ച് കൂടിക്കാഴ്ച നടത്താന്‍ അലോഷ്യസ് പിന്നീട് സമയം തേടിയിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

ENGLISH SUMMARY:

The internal rift within the Congress has intensified over the Chief Minister's decision to reject the KSU's position on the appointment of government pleaders. Ramesh Chennithala said there was nothing wrong with the KSU expressing its opinion and noted that the organisation had raised its views in the past as well. He said he believed the Chief Minister himself would examine the complaints raised by the KSU. Minister A.P. Anil Kumar said the Chief Minister would meet the KSU when the time was right. He said the KSU was free to express its opinions, but sometimes it crossed the limits. The minister also said there were no disputes or rebellions within the Congress.