പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഏഴാംദിവസും യു.എസ് – ഇറാന്‍ ആക്രമണം രൂക്ഷം. ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകളില്‍ പൊട്ടിത്തെറിയുണ്ടായെന്ന് ഇറാന്‍ സേന അവകാശപ്പെട്ടു. മൈനുകൾ സ്ഥാപിച്ച പാതയിലൂടെ സഞ്ചരിച്ചതിനാലാണ് കപ്പലുകളിൽ പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിശദീകരണം.
എന്നാല്‍ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ നിലപാട്. കുവൈത്തിനുനേരെയുണ്ടായ മിസൈൽ ആക്രമണം പ്രതിരോധിച്ചെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തെക്കന്‍ മേഖലയില്‍ രണ്ടിടത്ത് തീപിടിത്തമുണ്ടായെന്നും സ്ഥിതി നിയന്ത്രണവിധേയമാമെന്നും കുവൈത്ത് അറിയിച്ചു.
ബഹ്റൈനിലെ എ.ഐ കേന്ദ്രവും ജോർദാനിലെ യുഎസ് സൈനിക താവളവും ആക്രമിച്ചതായി ഇറാൻ സേന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇറാനില്‍ ഇന്നലെ രാത്രിയും യു.എസ് വ്യാപക ആക്രമണം നടത്തി. ഹോര്‍മുസ്ഗാനില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
അതേസമയം, കുവൈത്തിലെ സൈനിക താവളങ്ങൾക്കും ശുദ്ധജല പ്ലാന്റുകൾക്കും നേരെ ഇന്നലെ ഇറാന്‍ അതിശക്തമായ മിസൈൽ - ഡ്രോൺ ആക്രമണം നടത്തിയിരുന്നു . വ്യോമാക്രമണത്തിൽ കുവൈത്ത് കരസേനയിലെ നിരവധി സൈനികർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. കടുത്ത ചൂടിൽ രാജ്യത്തെ ജല, വൈദ്യുത നിലയങ്ങളെ ലക്ഷ്യമിട്ടുണ്ടായ ഈ ആക്രമണത്തെ ക്രിമിനൽ നടപടിയെന്ന് വിശേഷിപ്പിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.