തനിക്കെതിരായ വിമർശനത്തിന് ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ആണ്. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ഇന്നലെ ഡൽഹിയിൽ മന്നം സമാധിയിൽ നടന്ന പരിപാടിയിലാണ് ഉപരാഷ്ട്രപത്രി സി.പി.രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ രൂക്ഷമായി വിമർശിച്ചത്. താനാണ് ജനറൽ സെക്രട്ടറി, തന്നാണ് എല്ലാം എന്ന ചിന്ത പാടില്ലെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം. പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ആണെന്ന് പറഞ്ഞ സുകുമാരൻ നായർ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല. ഉപരാഷ്ട്രപതിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്ക് ഇല്ലെന്നും സുകുമാരൻ നായർ നിലപാട് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിൽ ഉപരാഷ്ട്രപതിക്ക് ചങ്ങനാശേരിയിൽ മന്നം സമാധി സന്ദർശിക്കാൻ എന്‍എസ്എസ് അനുമതി നിഷേധിച്ചത് പരിശോധനയുടെ ഭാഗമായി നായയെ കയറ്റണം എന്ന് ആവശ്യപ്പെട്ടതിനാൽ ആണെന്നാണ് സുകുമാരൻ നായർ വിശദീകരിക്കുന്നത്. എന്‍എസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. ബജറ്റ് സമ്മേളനത്തിനിടെയാണ് സുരേഷ് ഗോപി വന്നത്.അതിനാലാണ് അനുമതി നിഷേധിച്ചതെന്നും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയതെന്നും സുകുമാരൻ നായർ പറയുന്നു. പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും വിമര്‍ശങ്ങൾക്ക് എന്‍.എസ്.എസ് മറുപടി പറഞ്ഞു വയ്ക്കുന്നുണ്ട്.