voter-list-passport-row

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ കഴിഞ്ഞ മാർച്ചിൽ നടന്ന വോട്ടർ പട്ടിക തീവ്ര പരിശോധനയിലാണ് രാജഗോപാലിനെ നീക്കിയത്. അതിന്റെ തുടർച്ചയായി പാസ്പോർട്ടും നഷ്ടപ്പെട്ടിരിക്കുന്നു. ബംഗാളിലെ 27 ലക്ഷം പൗരന്മാർക്കൊപ്പം പേരുവെട്ടപ്പെട്ട രാജഗോപാൽ ട്രിബ്യൂണലിൽ അപ്പീൽ നൽകിയിരിക്കുകയാണ്. റീജിയണൽ പാസ്പോർട്ട് ഓഫീസിൽ ഉടൻ ഹാജരാവാൻ അറിയിപ്പ് ലഭിച്ചെങ്കിലും അപ്പോയിൻമെന്റ് അനുവദിച്ചത് ജൂലൈ 17 ന് മാത്രം. ഇതിനിടയിൽ അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

ലോകം അറിയുന്ന ഒരു പത്രാധിപർക്ക് ഇതാണ് അനുഭവം എങ്കിൽ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ബിജെപിയുടെ കടുത്ത വിമർശകൻ എന്ന നിലയിൽ ആയിരിക്കും രാജഗോപാൽ പ്രതികാര നടപടിക്ക് ഇരയായിട്ടു ണ്ടാവുക. എന്നാൽ ഇതോടൊപ്പം വിഭാഗീയ സമീപനത്തോടെ, സാധാരണക്കാരായ പൗരന്മാരെ തിരഞ്ഞുപിടിച്ച് എസ്ഐആറിലൂടെ പുറത്താക്കുകയാണ്.

വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമായി എസ് ഐ ആർ മാറിക്കഴിഞ്ഞു. പൗരത്വം നിർണയിക്കേണ്ടത് എസ് ഐ ആറിന്റെ അടിസ്ഥാനത്തിലല്ലെന്നത്  ഉറപ്പാക്കേണ്ടിയിരിക്കുന്നു. പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ചവിട്ടിമെതിപ്പെടുമ്പോൾ നാടിനെ സ്നേഹിക്കുന്നവർക്ക് നിശബ്ദരായിക്കാനാവില്ല.  ജനാധിപത്യത്തെ വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണം'. – അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Passport renewal denial for a prominent Malayalam editor sparks outrage. The denial, based on voter list exclusion, highlights concerns about political vendetta and the misuse of NRC-like processes.