ആരും രാജാവാകാന്‍ നോക്കണ്ടെന്ന് അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന് കുട്ടനാട് എം.എൽ.എ റെജി ചെറിയാന്റെ മറുപടി. ആരുടെയും മണ്ഡലത്തില്‍ കടന്നുകയറിയിട്ടില്ല. എന്നെ വ്യക്തിപരമായി പറഞ്ഞാല്‍ താനും പറയുമെന്നും റെജി ചെറിയാന്‍ തുറന്നടിച്ചു
കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്താണ് തന്നെ ജയിപ്പിച്ചത്. ഈ പറഞ്ഞ മഹാൻ മന്ത്രി ആയിരുന്ന കാലത്ത് അവിടെനിന്ന് കരിമണൽ കൊണ്ടുപോയിരുന്നു. ഞാൻ അവിടെ പോയത് മണ്ണുവാരി കൊണ്ട് പോകാൻ അല്ല. തോട്ടപ്പള്ളി പൊഴി തുറന്നു കിടക്കുകയാണോ എന്നറിയാനാണ് പോയത്. അതിനുള്ള അവകാശം കുട്ടനാട് എംഎൽഎയ്ക്ക് ഉണ്ട്. എൻജിനീയറെ അടക്കം വിളിച്ചുകൊണ്ടാണ് പോയത്. ഞാൻ സമ്പന്നനാണെങ്കിൽ എന്റെ 47 മുതൽ 50 ഡിഗ്രി ചൂടിൽ ജോലി ചെയ്ത് ഉണ്ടാക്കിയെടുത്തതാണ്. നാലു അഞ്ചും പെൻഷനും വാങ്ങി കറങ്ങി നടക്കുന്ന ആള് അല്ല. ഇവിടെ കള്ളുകുടിക്കാൻ പാർട്ടി നേതാക്കൾ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ ആ പാർട്ടിക്ക് അതിന്റെ പ്രയോജനം ഉണ്ടായിക്കാണും.
Also Read: 'സമ്പത്തിന്റെ അഹങ്കാരം'; കുട്ടനാട് എംഎല്‍എ റെജി ചെറിയാനെ വിമര്‍ശിച്ച് ജി.സുധാകരന്‍
സ്നേഹവും ബഹുമാനവും തന്നാൽ തിരിച്ചു നൽകും. വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചാൽ മൂന്നിരട്ടിയായി തിരിച്ചു പറയും. അദ്ദേഹം ഇപ്പോഴും സിപിഎമ്മിലെ രാജാവാണെന്നാണ് കരുതുന്നത്.
ഇത് സിപിഎം അല്ല, യുഡിഎഫ് ആണ്. ജനാധിപത്യ സംവിധാനം ആണ് ഇവിടെ ഉള്ളത്. ഞാൻ നാലു പാർട്ടി മാറി വന്നു എന്ന് പറഞ്ഞു. ഞാൻ രണ്ടു പാർട്ടിയിൽ മാത്രമാണ് പ്രവർത്തിച്ചത്.
ജീവിതകാലം മുഴുവൻ സംരക്ഷണം നൽകിയ പാർട്ടിയിൽ നിന്നും വിട്ടു പോകുന്നതിൽ കുഴപ്പമില്ലേ. ഞാൻ ആരുടെയും ശമ്പളം വാങ്ങുന്ന ആളല്ല. എവിടെയും കുട്ടനാടിന്റെ കാര്യത്തിനുവേണ്ടി സധൈര്യം നിൽക്കും. ഞാൻ അവിടെ ഔദ്യോഗിക സന്ദർശനത്തിന് പോയത് അല്ല. 35 വർഷത്തെ എൻജിനീയറിങ് പരിചയം തനിക്കുണ്ട്. ജി സുധാകരൻ ഇപ്പോൾ യുഡിഎഫിൽ ആണ് എന്നത് മനസ്സിലാക്കിയിട്ടില്ല
എന്നെ വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം ഞാൻ സുധാകരനെക്കുറിച്ച് പറയും. ഞങ്ങളുടെയൊക്കെ വോട്ട് മേടിച്ചതാണ് അദ്ദേഹം ജയിച്ചതെന്നും കുട്ടനാട് എം.എൽ.എ തുറന്നടിച്ചു.
ജി.സുധാകരൻ എംഎൽഎയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരാഴ്ച മുൻപ് സുധാകരനെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും റെജി ചെറിയാനെതിരെ താൻ നിയമ സഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു. ഒരു എം.എൽ.എയുടെ മുകളിൽ വേറൊരു എം എൽ എ അധികാരം സ്ഥാപിക്കുകയാണ്. ജന പ്രതിനിധി മറ്റൊരു ജന പ്രതിനിധിയെ കവച്ചു വെക്കാൻ പാടില്ലെന്നും തോട്ടപ്പള്ളിയിൽ നന്മ ഗ്രൂപ്പിന്റെ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സുധാകരൻ പറഞ്ഞു