ഇ.ഡി ഉദ്യോസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു ഉള്‍പ്പെടെ പതിനൊന്നുപേര്‍ റിമാന്‍ഡില്‍. ഒരാള്‍ക്കൂടി ഇന്ന് അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകന്‍ ദിനകര്‍ക്കൂടി അറസ്റ്റിലായതോടെ പിടിയിലായവരുടെ എണ്ണം 19 ആയി. രണ്ട് പ്രതികള്‍ ഒളിവിലാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയപ്പോള്‍ മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു.
ഇന്നലെ അറസ്റ്റിലായ പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐ പി ബിനു ഉള്‍പ്പടെയുള്ള 13 പ്രതികളെ കോടതിയില്‍ കൊണ്ടുപോകുന്ന സമയത്താണ് അഭിവാദ്യമര്‍പ്പിക്കാന്‍ പ്രവര്‍ത്തകരെത്തിയത്. നന്ദാവനം പൊലീസ് ക്യാംപിന് മുന്നിലായിരുന്നു പ്രതികള്‍ക്ക് അഭിവാദ്യം. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴും സിപിഎം പ്രവര്‍ത്തകര്‍ കോടിതിയില്‍ തടിച്ചു കൂടി.
ഇ.ഡി സംഘത്തെ ആദ്യം ആക്രമിച്ച പ്രതികളില്‍ ഒരാളാണ് ഇന്ന് അറസ്റ്റിലായ ദിനകര്‍. ഇയാളാണ് വണ്ടിയുടെ ചില്ലുകളിലും ബോണറ്റിലും കമ്പു കൊണ്ട് അടിച്ച് തകര്‍ത്തത്. പല പ്രതികളും എവിടെയെന്ന് ഇനിയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഇവരെ കൂടാതെ കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അതേസമയം, സംസ്ഥാന നേതാക്കളെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ ഇപ്പോഴും പോലീസ് തീരുമാനിച്ചിട്ടില്ല. അവർ അക്രമത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് ഇടയാക്കിയ പോലീസ് വീഴ്ചയിലും പ്രത്യേക അന്വേഷണം ഉണ്ടായിട്ടില്ല.