കര്‍ണാടകയിലെ നേതൃമാറ്റം പോലെ കേരളത്തിലും സംഭവിക്കാമെന്ന് സിപിഎം നേതാവ് വി. ശിവന്‍കുട്ടി. കര്‍ണാടകയില്‍ ഡി.കെ. വന്നെന്നും ഇവിടെയും ഒരെണ്ണം തയ്ച്ചു വച്ചോളൂ, താമസിയാതെ ആവശ്യം വരും എന്നുമാണ് ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. വൈകീട്ടാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ചത്. കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.

തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നീണ്ട ചര്‍ച്ചകളുണ്ടായിരുന്നു. എ.ഐ.സി.സി. സംഘടാന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും വി.ഡി. സതീശനും ഉറച്ച അവകാശവാദമുന്നയിച്ചതോടെ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഇതാണ് ശിവന്‍കുട്ടിയുടെ പരിഹാസത്തിന് പിന്നില്‍. 

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ ആവശ്യപ്രകാരമാണ് രാജിവച്ചതെന്നാണ് സിദ്ധരാമയ്യ ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. ദേശീയ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും എംഎല്‍എയായി തുടരുമെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. 'ജനങ്ങള്‍ തന്നെ എംഎല്‍എയായാണ് തിരഞ്ഞെടുത്തത്. രണ്ടു വര്‍ഷം കൂടി കാലാവധിയുണ്ട്. ഹൈക്കമാന്‍ഡ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഞാനത് ബഹുമാനത്തോടെ നിരസിക്കുകയായിരുന്നു', എന്നും സിദ്ധരാമയ്യ പറഞ്ഞു. 

ENGLISH SUMMARY:

V. Sivankutty's comments on the Karnataka leadership change suggest similar shifts could occur in Kerala. He alluded to a forthcoming change in Kerala's leadership, drawing parallels with DK Shivakumar's ascension in Karnataka after Siddaramaiah's resignation.