pinarayi-vijayan-opposition-leader-1

അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ പതിനാറാം നിയമസഭയ്ക്ക് തുടക്കമായി. ആദ്യദിനം നൂറ്റി മുപ്പത്തി മൂന്നാമനായാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് പ്രോടെം സ്പീക്കര്‍ ജി. സുധാകരനുമായുള്ള കൂടിക്കാഴ്ചയെ ആകാംക്ഷയോടെയാണ് കേരളം ഉറ്റുനോക്കിയത്. ചിരിച്ച് ഹസ്തദാനം ചെയ്താണ് ഇരുവരും സൗഹൃദം പങ്കിട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ കടുത്ത വാക്പോരാണ് ഇരുവര്‍ക്കുമിടയിലുണ്ടായത്.

 

നിയമസഭയിലെ ആദ്യദിനം തന്നെ പ്രതിപക്ഷ നേതൃസ്ഥാനം പിണറായി ഏറ്റെടുത്തു. സഭയില്‍ ഓഫീസ് തുറന്നു. ബോര്‍ഡും സ്ഥാപിച്ചു. മുന്‍വര്‍ഷങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ ഉപയോഗിച്ച അതേ മുറി തന്നെയാണ് പിണറായി വിജയനും അനുവദിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് വിലയിരുത്തലിന്റെ ഭാഗമായി വിവിധ ജില്ലാ കമ്മിറ്റികളില്‍നിന്ന് പിണറായിക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയന്‍ ഏറ്റെടുക്കരുതെന്നും പല കമ്മിറ്റികളും ആവശ്യം ഉന്നയിച്ചു. തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ധാര്‍ഢ്യം നിറഞ്ഞ ശൈലിയായിരുന്നുവെന്നാണ് പ്രധാന വിമര്‍ശനം. പക്ഷേ അതൊന്നും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് വിലങ്ങുതടിയായില്ല.

 

തോല്‍വി അംഗീകരിക്കുന്നെന്ന് കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഒപ്പം ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും പറഞ്ഞിരുന്നു. നിയമസഭയില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കുമെന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന കാര്യം.

ENGLISH SUMMARY:

Pinarayi Vijayan officially took charge as the Opposition Leader in the Kerala Legislative Assembly after taking oath as the 133rd member. He opened his office inside the Assembly amid growing political discussions over his new role following the election defeat. His interaction with pro-tem Speaker G. Sudhakaran and future strategy in the Assembly have drawn significant attention.