ടീം വി.ഡി ലോഡിങ്. സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കം. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി പ്രവര്‍ത്തകര്‍. സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവര്‍ത്തകരുടെ പ്രവാഹമാണ് . സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെതതന്നെ നിറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തിയിട്ടുണ്ട്.
യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായത് ഇന്നലെ പാതിരാത്രിയോടെയാണ്. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ ധനം, നിയമം, തുറമുഖം,പൊതുഭരണം എന്നിവ കൈകാര്യം ചെയ്യും.
ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്കും, റവന്യൂ സണ്ണി ജോസഫിനും, ആരോഗ്യവും ദേവസ്വവും കെ മുരളീധരനുമാണ്. ഘടകകക്ഷി നേതാക്കളിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മുൻപ് കൈകാര്യം ചെയ്ത വ്യവസായം, ഐടി എന്നിവ തന്നെ ലഭിക്കും. മോൻസ് ജോസഫിനു ജലവിഭവവും ഷിബു ബേബി ജോണിന് വനവും ആണ് ലഭിക്കുക.
റവന്യൂ മന്ത്രിയാകുന്ന സണ്ണി ജോസഫ് രാവിലെ പള്ളിയിലെത്തി കുര്‍ബാനയില്‍ പങ്കെടുത്തു. 16 പുതുമുഖങ്ങളാണ് ഇത്തവണത്തെ മന്ത്രിസഭയില്‍ ഉള്ളത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടക്കുന്ന ഗവര്‍ണറുടെ ചായസല്‍ക്കാരത്തില്‍ മന്ത്രിമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
ഇതിനു ശേഷമാണ് മന്ത്രിസഭായോഗം നടക്കുക. വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം നടത്തിയ സുപ്രധാന തീരുമാനങ്ങളെല്ലാം കയ്യടി നേടിയിരുന്നു. ഇന്നത്തെ ആദ്യ മന്ത്രിസഭയിലും സുപ്രധാന തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. അതേസമയം സത്യപ്രതിജ്ഞ കാണാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും രാത്രി തന്നെയെത്തിയ പലര്‍ക്കും നേരിട്ട് കാണാനാവില്ലെന്ന സൂചന വന്നതോടെ ചെറിയ രീതിയില്‍ പ്രതിഷേധമറിയിക്കുന്ന സാഹചര്യവും വേദിക്കടുത്തുണ്ട്.