chennithala-gvr

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് ഇടഞ്ഞ രമേശ് ചെന്നിത്തല അയയുന്നു. ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ പ്രതികരണങ്ങള്‍ക്കൊന്നും നില്‍ക്കാതെ തിരുവനന്തപുരത്തെ വസതി വിട്ട ചെന്നിത്തല ഇന്നുപുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴാണ് മൗനം വെടിഞ്ഞത്. വി.ഡി.സതീശന് ആശംസകള്‍ നേര്‍ന്ന അദ്ദേഹം, മന്ത്രിസഭയില്‍ ആര് വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതികരിച്ചു. പത്തുവര്‍ഷത്തെ ഇടത് ഭരണത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ് ജനവിധിയെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ വി.ഡി.സതീശനൊപ്പമുണ്ടാകുമെന്നും പറഞ്ഞു.

ഘടകകക്ഷികൾക്കുള്ള മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും തീരുമാനിക്കാൻ യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് ചേരും. മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളുണ്ടായേക്കും. വ്യവസായം, വിദ്യാഭ്യാസം, തദ്ദേശം, പൊതുമരാമത്ത് ഉൾപ്പെടെ മുൻപ് കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെ നൽകും. പൊതുമരാമത്ത് ആഗ്രഹിക്കുന്ന കേരളാ കോൺഗ്രസിനെ ജലവകുപ്പ് നൽകി തൃപ്‌തിപ്പെടുത്തിയേക്കും. 

തൊഴിൽ വേണ്ടെന്ന് അഭിപ്രായമുള്ള ഷിബു ബേബി ജോൺ ഫിഷറീസിലും ടൂറിസത്തിലുമാണ് ഉറ്റുനോക്കുന്നത്. ഒരു സീറ്റ് മാത്രമുള്ള ചെറു കക്ഷികൾക്ക് മന്ത്രിസ്ഥാനം രണ്ടര വർഷം വീതം വയ്ക്കുന്ന കാര്യം ആലോചനയിലുണ്ടെങ്കിലും അന്തിമ തീരുമാനം യോഗത്തിലുണ്ടാകും.

അതേസമയം വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ പുതിയ സർക്കാർ തിങ്കളാഴ്ച  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് , കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ , ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവർ പങ്കെടുക്കും. കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖർഗെ, രാഗുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ജയറാം രമേശ്, കെ.സി. വേണുഗോപാൽ എന്നിവരുമെത്തും . 

സംസ്ഥാനമെമ്പാടുനിന്നുമുള്ള പാർട്ടി പ്രവർത്തകരെയും യുഡിഎഫ് നേതാക്കളെയും പ്രതീക്ഷിക്കുന്നുണ്ട്.സർക്കാർ രൂപീകരിക്കാൻ വി.ഡി സതീശനെ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇന്ന് ലോക് ഭവൻ പുറപ്പെടുവിക്കും . തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലാവും സത്യപ്രതിജ്‌ഞ. രാവിലെ 10 മണിക്കോ ഉച്ചക്ക് ശേഷം മൂന്ന് മണിക്കോ എന്ന് ഇന്ന് തീരുമാനമാകും. സർക്കാരാണ് ക്രമീകരണങ്ങൾ ചെയ്യുക. ഒരുക്കങ്ങളും ഔദ്യോഗിക ക്ഷണക്കത്തും ഉൾപ്പെടെയുള്ളവക്ക് ചീഫ് സെക്രട്ടറി മേൽനോട്ടം വഹിക്കും.

കെ.സി.വേണുഗോപാൽ ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്തെത്തുമെന്ന് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും ഡൽഹിയിലേക്ക് മടങ്ങുക. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ച കെ.സി.വേണുഗോപാൽ വി.ഡി.സതീശന്  അഭിനന്ദനവും പിന്തുണയും അറിയിച്ചിരുന്നുവെങ്കിലും അതൃപ്തി തുടരുകയാണ്. സംഘടനാ ജനറൽ സെക്രട്ടറി പദത്തിൽ തുടരുമോ എന്ന ചോദ്യത്തിന് വേണമെങ്കിൽ അതും കൂടി എടുത്തോളൂ എന്നായിരുന്നു ഇന്നലെ നൽകിയ പ്രതികരണം. 

VD Satheesan Appointed Kerala Chief Minister; Ramesh Chennithala Responds:

VD Satheesan is set to become the new Chief Minister of Kerala, following a decision by the Congress high command. Ramesh Chennithala has publicly expressed his support for the new CM and the UDF government, signaling an end to any reported discontent.