കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ഒൻപതാം ദിവസത്തിലേക്ക്. അതേസമയം ഇന്ന് വൈകിട്ടോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനം പുറത്തുവരൂ.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് എറണാകുളത്തെ കോൺഗ്രസ് പ്രവർത്തകർ. ആലുവ ദേശത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് രാവിലെ മുതൽ പ്രവർത്തകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്.
"ജനവികാരം വി.ഡി. സതീശന് അനുകൂലമാണ്, ഹൈക്കമാൻഡിന് അത് തള്ളിക്കളയാനാവില്ല" എന്നാണ് പ്രവർത്തകർ പറയുന്നത്. നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് അവർ കാത്തിരിക്കുന്നത്. മുസ്ലിം ലീഗ് നേതാവും നിയുക്ത എംഎൽഎയുമായ അബ്ദുൽ ഗഫൂർ, ഡിസിസി അധ്യക്ഷന്‍ കൂടിയായ നിയുക്ത എംഎല്‍എ മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സതീശന്റെ വസതിയിലെത്തി ചർച്ചകൾ നടത്തി. ഘടകകക്ഷിയായ ലീഗിന്റെ പിന്തുണ സതീശനാണെന്ന സൂചനകൾ ഈ കൂടിക്കാഴ്ചകൾ നൽകുന്നു.
അന്തിമ പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇനി നടക്കാനുള്ളത്. വി.എം. സുധീരനും കെ. മുരളീധരനും ഇന്നലെ രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് സംസ്ഥാനത്തെ ജനവികാരം ബോധ്യപ്പെടുത്തിയിട്ടുണ്ട്. എ.കെ. ആന്റണിയും സമാനമായ നിലപാട് സ്വീകരിച്ചതായാണ് സൂചന.
എംഎൽഎമാരുടെ ഭൂരിപക്ഷമാണോ അതോ പൊതുസമൂഹത്തിലെ സ്വീകാര്യതയാണോ മാനദണ്ഡമാക്കേണ്ടതെന്ന കാര്യത്തിൽ ഗൗരവമായ ചർച്ചകളാണ് നടക്കുന്നത്. പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ജനവികാരത്തിന് മുൻഗണന നൽകണമെന്ന പക്ഷക്കാരാണ്. സോണിയ ഗാന്ധിയുടെ ശാരീരിക അസ്വസ്ഥതകൾ കാരണം രാഹുൽ-ഖർഗെ കൂടിക്കാഴ്ചയുടെ സമയം അല്പം വൈകിയിട്ടുണ്ട്. സോണിയ ഗാന്ധി ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ സാഹചര്യത്തിൽ ഏതു നിമിഷവും ഫോണിലൂടെയോ നേരിട്ടോ ചർച്ച നടക്കാം.
സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളോ വ്യക്തിപരമായ വൈകാരികതയോ തീരുമാനത്തിന് അടിസ്ഥാനമാകില്ലെന്നും പാർട്ടിക്കും ജനങ്ങൾക്കും ഗുണകരമായ ഒരു പേര് മാത്രമേ പ്രഖ്യാപിക്കൂ എന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.