കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍മാരെ ഡല്‍ഹിക്ക് വിളിപ്പിച്ചു. ഡല്‍ഹിയിലെത്താന്‍ രാഹുല്‍ ഗാന്ധിയാണ് നിര്‍ദേശം നല്‍കിയത്. കെ.സുധാകരന്‍, കെ.മുരളീധരന്‍, വി.എം.സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഡല്‍ഹിയിലെത്തണം. ഫോണിലൂടെ നിലപാട് അറിയിക്കാമെന്ന് മുല്ലപ്പള്ളി അറിയിച്ചു. തിരുവഞ്ചൂരിനെയും എം.എം.ഹസനെയും വിളിക്കും വര്‍ക്കിങ് പ്രസിഡന്‍റുമാരും ഡല്‍ഹിയിലെത്തണം. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ പ്രിയങ്ക ഗാന്ധിയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ആവശ്യമെങ്കില്‍ ഘടകകക്ഷി നേതാക്കളോട് സംസാരിക്കും.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാവില്ല. തീരുമാനമെടുക്കും മുന്‍പ് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തും. സാഹചര്യം സങ്കീര്‍ണമായതിനാല്‍ ഘടകകക്ഷികളുടെ അഭിപ്രായവും തേടും. എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് ചെന്നിത്തല. തീരുമാനം വൈകുന്നതിലെ ജനങ്ങളുടെ അതൃപ്‌തി കെ.മുരളീധരൻ ചൂണ്ടിക്കാട്ടി.
ഡൽഹി ചർച്ച കഴിഞ്ഞ് രണ്ടാം ദിനവും തീരുമാനമെടുക്കാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കാര്യങ്ങള്‍ നേതൃത്വം പ്രതീക്ഷിച്ചതിലും സങ്കീര്‍ണമായതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരും. സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന് നേതാക്കളുമായും ഘടകക്ഷി നേതാക്കളുമായും ആശയവിനിമയം നടത്താനാണ് ആലോചന. ഖര്‍ഗെ– സോണിയ–എ.കെ.ആന്‍റണി ചര്‍ച്ചകളാണ് നിര്‍ണായകം. ദേശീയനേതൃത്വത്തിന്‍റെ പ്രതിച്ഛായക്ക് കളങ്കമേല്‍ക്കുന്ന തീരുമാനം ഉണ്ടാകരുത് എന്നാണ് പൊതുവികാരം. ഒരു പോലെ ആത്മവിശ്വാസത്തിലാണ് കെ.സി, വി.ഡി, ആര്‍സി പക്ഷങ്ങൾ. തീരുമാനം വൈകുന്നതിലെ അത്യപ്‌തി സൂചിപ്പിച്ചാരുന്നു കെ.മുരളീധരന്റെ പ്രതികരണം.
തെരുവു പോരും സോഷ്യല്‍മീഡിയ യുദ്ധവും അവസാനിപ്പിച്ച് എല്ലാവരും ശാന്തരാകാനാണ് കാത്തിരിപ്പ് എന്ന് കെ.സി പക്ഷം പറയുന്നു. കെസി വേണുഗോപാലിനെതിരായ വികാരം ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് വി.ഡി അനുകൂലികള്‍. സമവായ സ്ഥാനാര്‍ഥിയിലേക്കെത്തുമെന്ന പ്രതീക്ഷയില്‍ ചെന്നിത്തല ഗ്രൂപ്പും. അതേസമയം ജനങ്ങൾക്കുവേണ്ടിയല്ല അധികാരത്തിനു വേണ്ടിയാണ് കോൺഗ്രസിൽ പോരാട്ടമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.