ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി
നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വന്‍ വിജയത്തിന് പിന്നാലെ കെ.പി.സി.സിയിലും നേതൃമാറ്റത്തിന് ആലോചന. നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫിന് പകരം നാല് പേരാണ് പരിഗണനയില്‍. സണ്ണി ജോസഫ് മന്ത്രിയാകുമ്പോഴുളള ഒഴിവിലേക്കാണ് പുതിയ പ്രസിഡന്റിനെ തേടുന്നത്. ബെന്നി ബഹനാനും കൊടിക്കുന്നിലും ഷാഫിയും ആന്റോ ആന്റണിയും സാധ്യതാ പട്ടികയിലുണ്ട്. അതിനിടെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിലാണ് കൊടിക്കുന്നില്‍ തന്റെ ആവശ്യം നേതൃത്വത്തെ അറിയിച്ചത്. താൻ അനുഭവപരിചയമുള്ള മുതിർന്ന നേതാവാണെന്നും അധ്യക്ഷനാകാൻ അർഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് പലതവണ അർഹതയുണ്ടായിട്ടും തന്നെ മാറ്റിനിർത്തുന്ന സാഹചര്യമുണ്ടായെന്നും ഇത്തവണ ദളിത് വിഭാഗത്തിൽ നിന്നുള്ള പരിചയസമ്പന്നനായ നേതാവ് എന്ന നിലയിൽ പരിഗണിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
സംവരണ മണ്ഡലങ്ങളിൽ പാർട്ടി നേടിയ വലിയ വിജയവും കൊടിക്കുന്നില്‍ ദേശീയ നേതൃത്വത്തിന് മുന്നിൽ ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകളിലേക്ക് പാർട്ടി നേതൃത്വം കടക്കുന്നതിന് മുൻപാണ് ഈ നിർണായക നീക്കം. മുൻപ് സാമുദായിക പരിഗണനകൾ അടക്കം വിലയിരുത്തിയാണ് നിലവിലെ അധ്യക്ഷനെ തിരഞ്ഞെടുത്തത്. അന്ന് ആദ്യഘട്ടത്തിൽ തന്നെ തഴയപ്പെട്ട നേതാക്കളടക്കം ഇപ്പോൾ വീണ്ടും അധ്യക്ഷപദത്തിനായി രംഗത്തെത്തിയിരിക്കുകയാണ്.