കോൺഗ്രസ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. രാവിലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും പങ്കെടുക്കും. തുടര്‍ന്ന് എംഎൽഎമാരെ ഓരോരുത്തരായി നേരില്‍ കണ്ട് അഭിപ്രായം തേടും. ഇതിനുപുറമെ, മുന്നണിയിലെ ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ ചർച്ച നടത്തും.
മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്തെത്തിയ നിരീക്ഷകർ കെപിസിസി ആസ്ഥാനത്തെത്തി മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായും പാർട്ടി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുമായും ചർച്ചകൾ നടത്തിയിരുന്നു.
എംഎൽഎമാരിൽനിന്നും ഘടകകക്ഷികളിൽനിന്നും അഭിപ്രായം സ്വരൂപിച്ച ശേഷം ഇരുവരും ഡൽഹിയിലേക്ക് മടങ്ങി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.