ചരിത്ര ഭൂരിപക്ഷവുമായി അധികാരം ഉറപ്പിച്ചതോടെ, മുഖ്യമന്ത്രി ആരെന്ന ചർച്ചകളിലേക്ക് ഔദോഗികമായി കടക്കാൻ തയാറെടുത്ത് കോൺഗ്രസ്. എംഎൽഎമാരുടെ മനസ് അറിയാൻ എഐസിസി നിരീക്ഷകര്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ എത്താനിരിക്കെ, പിന്തുണ സമാഹരിക്കലിനുള്ള ചരടുവലികൾ അണിയറയിൽ സജീവമായി. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാലിന്റെ എന്നിവരുടെ പേരുകൾക്കായാണ് ഗ്രൂപ്പുകൾ പിടിവലി മുറുകുന്നത്.
കോൺഗ്രസ് എം.എൽ.എമാരുടെ മാത്രം വികാരം മനസിലാക്കുന്നതിന് അപ്പുറം ഘടകകക്ഷികളുടെ അഭിപ്രായം കൂടി മുഖവിലയ്ക്ക് എടുക്കണമെന്ന നിലപാടിലാണ് സതീശൻ പക്ഷം. ഏതായാലും, നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം നിരീക്ഷകര്‍ അളക്കുന്നതിന് മുന്നോടിയായി പരമാവധി പിന്തുണ ഉറപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് മൂന്ന് നേതാക്കളുo. 63 സീറ്റുകളില്‍ ജയിച്ച് ചരിത്ര വിജയമാണ് കോണ്‍ഗ്രസ് ഇത്തവണ നേടിയത്. സിപിഎമ്മിന്‍റെ കോട്ടകളിലേക്ക് കടന്നുകയറിയുള്ള വിജയത്തിന് തിളക്കമേറെ.
കോൺഗ്രസിന് ആകെ പോൾ ചെയ്ത വോട്ടുകളുടെ 28.79 ശതമാനം വോട്ടോടെയാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകുന്നത്. തിരഞെടുപ്പിലെ പ്രാഥമിക വോട്ട് വിഹിത കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. സിപിഎമ്മിന് 21.77 ശതമാനമാണ് കിട്ടിയത്. സിപിഎമ്മിനെക്കൾ 7.02 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. ഇടത് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐക്ക് 6.64 ശതമാനം വോട്ട് കിട്ടി . യുഡിഎഫിലെ രണ്ടാമനായ ലീഗിന് ലഭിച്ചത് 11.01 ശതമാനം. ബിജെപിക്ക് 11.42 ശതമാനം വോട്ടും ലഭിച്ചു. കോൺഗ്രസിന് 63 ലീഗിന് 22 കേരളാ കോൺഗ്രസിന് 7 RSPക്ക് 3 സീറ്റ് വീതവും കിട്ടി. സി പി എമ്മിന് 26, സിപിഐക്ക് 8 ഉം സീറ്റാണ് ലഭിച്ചത്. മേഖല, ജില്ല, നിയോജക മണ്ഡലം തിരിച്ചുള്ള വിശദവിവരങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമാകും.