കോൺഗ്രസിന്റെ നിയുക്ത വനിതാ എംഎൽഎമാർക്ക് അഭിനന്ദനങ്ങളുമായി രാജ്യസഭാ എം.പിയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ ജെബി മേത്തര്‍. നിയമസഭയിൽ ഇനി പെൺകരുത്തിന്റെ ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങും എന്നാണ് ജെബി മേത്തറുടെ ഫെയ്സ് ബുക്ക് കുറിപ്പ്. വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ സഹിതമാണ് കുറിപ്പ്.
‘നൂറായിരം അഭിനന്ദനങ്ങൾ! കേരള നിയമസഭയിൽ ഇനി പെൺകരുത്തിന്റെ ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങും. ഉജ്ജ്വല വിജയം നേടിയ പ്രിയപ്പെട്ട വനിതാ നേതാക്കൾക്ക് ഒരിക്കൽ കൂടെ അഭിനന്ദനങ്ങൾ’ – എന്നാണ് കുറിപ്പ്. മാനന്തവാടിയില്‍ നിന്ന് ഉഷ വിജയന്‍, കോഴിക്കോട് എലത്തൂരില്‍ നിന്ന് വിദ്യാ ബാലകൃഷ്ണന്‍, കോങ്ങാട് നിന്ന് കെ.എ.തുളസി, തൃക്കാക്കരയില്‍ ഉമാ തോമസ്, അരൂരില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍, കൊല്ലത്ത് അഡ്വ. ബിന്ദു കൃഷ്ണ, ചിറയിന്‍കീഴില്‍ നിന്ന് രമ്യാ ഹരിദാസ് എന്നിവരാണ് ഇക്കുറി നിയമസഭയിലേക്ക് സീറ്റുറപ്പിച്ച കോണ്‍ഗ്രസിന്‍റെ വനിതാ സ്ഥാനാര്‍ഥികള്‍. ആകെ 12 വനിതകളാണ് കോണ്‍ഗ്രസിനുവേണ്ടി കളത്തിലിറങ്ങിയിരുന്നത്. ഇതില്‍ കൂത്തുപറമ്പില്‍ ജയന്തി രാജനും , മാവേലിക്കരയില്‍ മല്‍സരിച്ച അഡ്വ.മുത്താര രാജും മാത്രമാണ് കോണ്‍ഗ്രസിന്‍റെ കാലിടറിയ വനിതകള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പുറമെ വടകരയില്‍ നിന്ന് ജയിച്ച കെ.കെ.രമയും പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണനെ മുട്ടുമടക്കിപ്പിച്ച് ലീഗിന്‍റെ ആദ്യ വനിതാ എംഎല്‍എയായി മാറിയ ഫാത്തിമ തഹിലിയയും നിയമസഭയില്‍ യുഡിഎഫിന്‍റെ പെണ്‍കരുത്താകും.