ചിറ്റൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ നിര്‍ണായകമായി എതിര്‍സ്ഥാനാര്‍ഥി വി. മുരുകദാസിന്‍റെ അപരന്‍ പിടിച്ച വോട്ടുകള്‍. സുമേഷ് അച്യുതന്‍ 6510 വോട്ടിന് ജയിച്ചപ്പോള്‍ അപരനായി മത്സരിച്ച മുരുകദാസ് പി.എസ് എന്നയാള്‍ 6984 വോട്ട് പിടിച്ചു. മണ്ഡത്തില്‍ സുമേഷിനും അപരന്മാരുണ്ടായിരുന്നെങ്കിലും ചിഹ്നത്തിലെ സാമ്യമാണ് ആളു മാറിപോകാന്‍ കാരണം.
യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ സുമേഷ് അച്യുതന്‍ നേടിയത് 65325 വോട്ടാണ്. മോതിരം ചിഹ്നത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി സോഷ്യലിസ്റ്റ് ജനതാദളിലെ വി. മുരുകദാസ് 58815 വോട്ട് നേടി. 6984 വോട്ട് നേടിയ പി.എസ് മുരുകദാസിന്‍റെ ചിഹ്നം മാലയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നമായ 'മോതിരവും' അപരന്റെ ചിഹ്നമായ 'മാലയും' തമ്മിലുള്ള സാമ്യം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആദ്യമായല്ല അപരന്മാരുടെ വോട്ടില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുന്നത്. കോൺഗ്രസിലെ വി.എം സുധീരനെ 2004 ൽ ആലപ്പുഴയിൽ വീഴ്ത്തിയതിൽ അപരനും ചിഹ്നത്തിനും പങ്കുണ്ട്. വി.എം. സുധീരനെതിരെ വി.എസ് സുധീരനെന്ന പേരിൽ മത്സരിച്ച അപരന്‍ ചിഹ്നം ഷട്ടിൽ ചിഹ്നത്തിൽ 8,282 വോട്ടു പിടിച്ചു. വി.എം സുധീരൻ തോറ്റത് 1009 വോട്ടിന്.
2009 തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് മത്സരിച്ച സിപിഎം സ്‌ഥാനാർഥി പി.എ. മുഹമ്മദ് റിയാസിനെതിരെ മോതിരം ചിഹ്നത്തിൽ മത്സരിച്ച അപരൻ കെ. റിയാസ് മുഹമ്മദ് 1,026 വോട്ട് നേടി. പി.എ. മുഹമ്മദ് റിയാസ് ഇവിടെ തോറ്റത് 838 വോട്ടിനായിരുന്നു. മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ 89 വോട്ടിന് തോൽക്കുമ്പോൾ അപരനായി കെ. സുന്ദരയുണ്ടായിരുന്നു 400 ലധികം വോട്ട് സുന്ദര നേട്. 2006 ൽ കുന്നംകുളത്ത് സി.പി. ജോൺ പരാജയപ്പെടുന്നത് 481 വോട്ടിന്, അപരൻ പിടിച്ചത് 860 വോട്ട്.