Untitled design - 1

തൃക്കാക്കരയിൽ ഇക്കുറി എന്ത് കൊണ്ട് താന്‍ ജയിക്കുമെന്ന ചോദ്യത്തിന് കണക്കുകള്‍ പറഞ്ഞുകൊണ്ടുള്ള ഉത്തരവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. തൃക്കാക്കര മാറാൻ തീരുമാനിച്ചെങ്കിൽ അതിനുള്ള യോഗം പ്രകൃതി തനിക്കായി ഒരുക്കിയെങ്കിൽ അത് സംഭവിച്ചേ തീരൂ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

'ചക്ക വീണ് മുയൽ ചാവുന്ന സർവ്വേകൾ അല്ല ഞാൻ പറയുന്നത്. ജനങ്ങളുടെ മനസ്സിൽ ഉടലെടുത്ത ചിന്തകൾ മനസ്സിലാക്കി, അവർക്കൊപ്പം ചേർന്ന് യഥാർഥ്യങ്ങൾ വിലയിരുത്തി, ഒരേ സമയം ഗ്രൗണ്ടിലും അതെ സമയം സാമൂഹിക മാധ്യമങ്ങൾ വഴിയും തൃക്കാക്കരയിലെ ജനത്തോട് സത്യം സംസാരിച്ച ഒരുവന്‍റെ ആത്മവിശ്വാസമാണിത്. സർവേ ഫലങ്ങൾ പ്രകാരം തൃക്കാക്കരയിൽ എന്‍ഡിയ്ക്ക് 10മുതൽ 13 ശതമാനം വരെയാണ് വോട്ട് ലഭിക്കാൻ സാധ്യത. അതായത് ഒരു 20000 വോട്ടുകൾ.

ഇനി കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. 1.40 ലക്ഷം വോട്ടുകൾ ആണ് ആകെ മണ്ഡലത്തിൽ പോൾ ചെയ്തത്. എന്‍റെ 20000 വോട്ടുകൾ കഴിഞ്ഞാൽ ബാക്കി 1.20 ലക്ഷം വോട്ടുകൾ. നിലവിൽ തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർഥി കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് പോലും പരിചിതമല്ലാത്ത മണ്ഡലത്തിനു പുറത്തുള്ള ഒരാളാണ്. നാളിത് വരെ ഇടതുപക്ഷം അവിടെ സ്വതന്ത്ര ചിഹ്നത്തിൽ ആണ് മത്സരിച്ചത്. പൊതു സ്വീകാര്യരും ക്രൈസ്തവ വിഭാഗത്തിൽ ഉള്ളവരും ആയ സെബാസ്റ്റ്യൻ പോൾ, ‍ഡോ. ജോ ജോസഫ് എന്നിവർ മത്സരിച്ചപ്പോൾ കിട്ടിയത് ആവറേജ് 45000 വോട്ടുകൾ. ഇത്തവണ സ്ഥാനാർഥി ആവാൻ സാധ്യത ഉണ്ടായിരുന്ന, അർഹത ഉണ്ടായിരുന്ന അരുൺ കുമാർ, ഉദയകുമാർ എന്നിവരെ വെട്ടി പി. രാജീവ്‌ കളിച്ച കളിയാണ് പുഷ്പ ദാസ് എന്ന സ്ഥാനാർഥി.

അത് മാത്രമല്ല ഇത്തവണ ചിഹ്നത്തിൽ ആണ് മത്സരം. യാതൊരു വിധത്തിൽ ഉള്ള പ്രചാരണമോ സോഷ്യൽ മീഡിയ ക്യാമ്പയിനോ ഇല്ലാതെ ഒരു സിറ്റിയിൽ ഇടതുപക്ഷത്തിന്‍റെ ചിഹ്നത്തിന് 30000 വോട്ടുകൾ പോലും ലഭിക്കാൻ സാധ്യത ഇല്ല. മണ്ഡലത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ തൊട്ടടുത്ത മണ്ഡലമായ കളമശേരിയിൽ പി. രാജീവിന് വേണ്ടി പ്രവർത്തിക്കാൻ പോയി. ലോക്സഭയിൽ തൃക്കാക്കരയിൽ കമ്മ്യൂണിസ്റ്റ് ചിഹ്നത്തിന് കിട്ടിയ വോട്ട് 27000 മാത്രമാണ്. അന്ന് കിട്ടിയ വോട്ടിനേക്കാൾ 3000 വോട്ടുകൾ ഞാൻ കൂടുതൽ നൽകുന്നു.

അതായത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 30000 വോട്ടുകൾ കിട്ടിയാൽ, ബാക്കി ഉള്ള വോട്ടുകൾ 90000. ഈ വോട്ടുകൾ ഉമ തോമസിന് കിട്ടിയാൽ അവർ 60000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. അത്തരം ഒരു അത്ഭുതം ഒരു കോൺഗ്രസുകാരനും സ്വപ്നം പോലും കാണില്ല. ലോക സഭയിൽ പോലും ഹൈബിക്ക് ലഭിച്ചത് 77000 വോട്ടുകൾ ആണ്. എന്നാൽ മണ്ഡലത്തിൽ തീരെ സജീവമല്ലാത്ത അതിലുപരി പ്രതിപക്ഷ നേതാവിനെതിരെ ഗ്രൂപ്പ് യോഗം ചേർന്ന ഉമ തോമസിന് സീറ്റ് നൽകുന്നത് പോലും വലിയ എതിർപ്പ് ഉണ്ടാക്കിയതാണ്. ദീപ്തി മേരി വർഗീസിന്‍റെ കണ്ണീർ വീണ മണ്ഡലമാണിത്. മുഹമ്മദ്‌ ഷിയാസ് സ്വപ്നം കണ്ട മണ്ഡലം. ഈ മണ്ഡലത്തിൽ ഉമ തോമസിന് വേണ്ടി ഒരു തവണ പോലും പ്രചരണത്തിന് എത്താൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചില്ല. പറയത്തക്ക ആരും വന്നിട്ടുമില്ല.

തൃക്കാക്കര മുൻസിപ്പല്‍ ചെയർമാൻ വർക്ക് ചെയ്തത് മുഹമ്മദ്‌ ഷിയാസിന് വേണ്ടിയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ശക്തമായ ഇടപെട്ട ഉമ തോമസിനോട് രാഹുൽ ആരാധകാർക്കും ദേഷ്യം ഉണ്ട്. പല വിഷയങ്ങൾ അവതരിപ്പിച്ചിട്ടും ഇടപെടാത്ത എംഎൽഎയോട് പല ഫ്ലാറ്റ് അസോസിയേഷനുകൾക്കും എതിർപ്പുണ്ട്. അതിനേക്കാളുപരി പിടി തോമസ് രണ്ട് തവണ ജയിച്ചതും ആവറേജ് 60000 വോട്ടുകൾ നേടിയാണ്. അന്ന് കോൺഗ്രസ് വോട്ടുകൾ കൂടാതെ നിഷ്പക്ഷ വോട്ടുകൾ പ്ലസ് പിടി തോമസിന്‍റെ വ്യക്തി പ്രഭാവം പ്ലസ് പിണറായി വിരുദ്ധത. ഇവയൊക്കെ ചേർന്നാണ് ഈ 60000. ഉമ തോമസ് സഹതാപത്തിൽ ജയിച്ച സമയം ഉമ്മൻ ചാണ്ടി ഉൾപ്പെടെ കോൺഗ്രസ്സിന്‍റെ സകല നേതാക്കൾ നടത്തിയ പ്രചരണവും ട്വന്റി20 സ്ഥാനാർത്ഥിയെ നിർത്താതെ മാറിയതും ബിജെപി പ്രചാരണം ദുർബലം ആയതും ഗുണം ചെയ്തു.

അത് കൊണ്ട് തന്നെ പിടി തോമസ് നേടിയ 60000 വോട്ട് പോലും ഉമ തോമസ് എന്ന സിറ്റിംഗ് എംഎൽഎയ്ക്ക് ലഭിക്കില്ല. അത് മാത്രമല്ല കോൺഗ്രസ്‌ പാർട്ടി തന്നെ പറയുന്നുണ്ട് അഖിൽ മാരാർ കുറച്ചു വോട്ട് കോൺഗ്രസ്സിന്‍റെ പിടിക്കും എന്ന്. വ്യക്തിപരമായി എനിക്കും അറിയാം ഇന്നലെകളിൽ ഉമ തോമസിന് പോയ വോട്ടുകൾ എന്നിലേക്ക് വരുന്നതും. അത് കൊണ്ട് തന്നെ 50000 വോട്ടുകൾ ഉറച്ച കൈപ്പത്തി വോട്ടുകൾ എന്ന് കരുതിയാൽ അത്ര മാത്രമേ അവർക്ക് ലഭിക്കു. അതായത് നിലവിലെ പ്രവർത്തനവും പ്രചരണത്തിലെ പാളിച്ചയും സ്ഥാനാർഥി നിർണ്ണായത്തിലെ അപാകതയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരു 30000 വോട്ടിനും 35000വോട്ടിനും ഇടയിൽ നിർത്തും. എംഎൽഎയുടെ പരാജയവും പ്രചാരണത്തിലെ പിന്നോട്ട് പോക്കും ഉമ തോമസിന്റെ വോട്ടുകൾ 50000ത്തിനും 55000ത്തിനും ഇടയിൽ നിർത്തും. ഈ രണ്ട് പേരുടെ വോട്ടുകൾ കഴിഞ്ഞാലും പിന്നെയും ഒരു 55000 വോട്ടുകൾ മണ്ഡലത്തിൽ ഉണ്ടെന്ന് സർവേ എടുത്ത വിഡ്ഢികൾക്ക് അറിയാൻ കഴിയില്ല.

10% വോട്ട് ഈ മണ്ഡലത്തിൽ കൂടിയത് ഉമ തോമസിന് വേണ്ടി അല്ല എന്ന് രാഷ്ട്രീയം അറിയുന്നവർക്ക് അറിയാൻ കഴിയും. മണ്ഡലത്തിൽ എനിക്കൊപ്പം വർക് ചെയ്യാൻ വന്നവർക്ക് മാത്രം കാണാൻ കഴിയുന്ന സത്യം മെയ് 4 ന് കേരളത്തിന് ബോധ്യപ്പെടും. ഇനി മറിച്ചു അത്ഭുതം നടന്നാൽ രാഷ്ട്രീയമല്ല മതങ്ങൾ വിജയിച്ചു എന്ന് കരുതാം. അവിടെയും തല ഉയർത്തി അഭിമാനത്തോടെ നിൽക്കാവുന്ന വോട്ടുകൾ എൻഡിയുടെ പേരിൽ കാണും'.- അഖിൽ മാരാർ വിശദീകരിക്കുന്നു.

ENGLISH SUMMARY:

Akil Marar is confident about his victory in the Thrikkakara election, backing his claims with detailed vote projections and analysis. He believes that voters are looking for genuine representation and that his campaign has connected with the true sentiments of the constituency.