നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയസാധ്യത അവലോകനത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ബൂത്ത് അടിസ്ഥാനത്തിൽ മണ്ഡലം കമ്മിറ്റികൾ തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന് ലഭിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും തിരിച്ചടി ഉണ്ടാകാമെങ്കിലും തെക്കൻ കേരളത്തിൽ കാര്യമായ സീറ്റ് നഷ്ടമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മന്ത്രിമാരായ പി.രാജീവ്, വീണ ജോർജ്, ആർ ബിന്ദു, മുഹമ്മദ് റിയാസ്, എം.ബി രാജേഷ് ഉൾപ്പെടെയുള്ളവർ ജയിച്ചേക്കും എന്ന് ജില്ലാ ഘടകങ്ങൾ വിലയിരുത്തിയിരുന്നു. പല ജില്ലകളിൽ നിന്നുമുള്ള കണക്കുകൾ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിശകലനം ചെയ്യും. ഇന്നലെ ചേർന്ന സിപിഐ നിർവാഹകസമിതിയിൽ ചെറിയ മാർജിനിൽ സർക്കാർ ഭരണം തുടരാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തിയത്.
ഭരണം നിലനിര്‍ത്താന്‍ കഴിയുന്നവിധം ഫലം അനൂകൂലമാകുമെന്ന് സിപിഎം ജില്ലാ ഘടകങ്ങളുടെ വിലയിരുത്തല്‍. വടക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും പല മണ്ഡലങ്ങളിലും അപ്രതീക്ഷിത തിരിച്ചടിയുണ്ടാകാമെങ്കിലും തെക്കന്‍കേരളത്തില്‍ വലിയ തിരിച്ചടിയുണ്ടാവില്ലെന്നാണ് ബൂത്ത് കമ്മിറ്റികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
യുഡിഎഫ് തരംഗമെന്ന് വിലിയിരുത്താതെ പൊതുസാഹചര്യവും സാമൂദായിക സമവാക്യങ്ങളും സ്ഥാനാര്‍ഥികളുടെ ജനകീയതയും നോക്കിയാണ് സിപിഎം വിലയിരുത്തല്‍. കണ്ണൂര് കോട്ടയില്‍ വിള്ളല്‍ വീഴില്ലെന്നും 11 ല്‍ 9 സീറ്റ് നേടുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കെ.കെ ശൈലജ പേരാവൂരില്‍ പരാജയപ്പെടാനുള്ള സാധ്യതയാണുള്ളത്. ഇരിക്കൂറം സിപിഎമ്മിന് പിടിച്ചെടുക്കാനാവില്ല.
ബിജെപിയുമായി ഡീല്‍ ആരോപണം ഉയര്‍ന്ന പാലക്കാട് എന്‍ എം ആര്‍ റസാഖ് രണ്ടാമത് വരുമെന്നും ശോഭാ സുരേന്ദ്രന്‍ മൂന്നാമത് പോകുമെന്നും വിലയിരുത്തി. കോങ്ങാടും മലമ്പുഴയും തൃത്താലയും ഉള്‍പ്പടെ 10 സീറ്റും നിലനിര്‍ത്തുമെന്ന് അസാധാരണ വിലയിരുത്തലും സിപിഎം നടത്തുന്നു. കോഴിക്കോട് സൗത്ത് , നാദാപുരം , തിരുവമ്പാടി എന്നീ സീറ്റുകള്‍ നഷ്ടമാകുമെന്നും മുഹമ്മദ് റിയാസിന്‍റെ ബേപ്പൂരും എകെ ശശീന്ദ്രന്‍റെ എലത്തൂരും ഉള്‍പ്പടെ 8 സീറ്റുകള്‍ വിജയിക്കുമെന്നാണ് കോഴിക്കോട് ജില്ലയിലെ വിലയിരുത്തല്‍. മധ്യകേരളത്തിലെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.
എറണാകുളത്തെ അഞ്ച് സിറ്റിങ് സീറ്റുകള്‍ക്ക് പുറമേ തൃപ്പൂണിത്തുറ പിടിച്ചെടുക്കാനാവും. പക്ഷെ ഇടുക്കിയിലും ആലപ്പുഴയിലും നഷ്ടമാണ്ടാവും. ഉടുമ്പന്‍ചോല അമ്പലപ്പുഴ അരൂര്‍ കുട്ടനാട് സീറ്റുകള്‍ നഷ്ടമായാക്കാം. സിപിഐ മല്‍സരിച്ച തൃശൂര്‍ സീറ്റ് തോല്‍ക്കാമെങ്കിലും ആ ജില്ലയില്‍ സിപിഎം സിറ്റിങ് സീറ്റുകളിൽ എല്ലാം ജയിക്കും എന്നാണ് സെക്രട്ടേറിയറ്റിന്റെ അസാധാരണ വിലയിരുത്തൽ. കോട്ടയത്ത് സിറ്റിങ് സീറ്റുകൾ അഞ്ചും നിലനിർത്തുന്നതിനൊപ്പം പാലാ പിടിച്ചെടുക്കുമെന്നും പാര്‍ട്ടി കരുതുന്നു. തെക്കന്‍ കേരളത്തില്‍ കാര്യമായ ഇടിവുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ആറന്‍മുളയില്‍ വീണാ ജോര്‍ജും തിരുവല്ലയില്‍ മാത്യു ടി തോമസും ഉള്‍പ്പടെ അഞ്ചു സിറ്റിങ് സീറ്റും നിലനിര്‍ത്തുമെന്നാണ് പാര്‍ട്ടിയുടെ ബൂത്ത് തല കണക്ക്. വീണയുടെ ഭൂരിപക്ഷം 7000 വരെ എത്തിയേക്കാം.
കൊല്ലം ജില്ലയില്‍ 5 സീറ്റുകള്‍ വരെ നഷ്ടമായേക്കാം. കരുനാഗപ്പള്ളിയും കുണ്ടറയും വിജയിക്കില്ല. ചവറ, കുന്നത്തൂര്‍, കൊല്ലം എന്നിവ നഷ്ടമായേക്കാം. കെ ബി ഗണേഷ് കുമാറിന്‍റെ പത്താനാപുരത്തും കടുത്ത മല്‍സരം നടന്നു. തലസ്ഥാന ജില്ലയില്‍ കുടത്ത മല്‍സരം നടന്ന നേമവും കഴക്കൂട്ടവും ഉള്‍പ്പടെ 9 സീറ്റുകള്‍ വരെയാണ് സിപിഎം വിജയം പ്രതീക്ഷിക്കുന്നത്.വി ശിവന്‍കുട്ടി നേമത്ത് നാലായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചേക്കാം. തിരുവനന്തപുരം അരുവിക്കര,കാട്ടാക്കട , നെയ്യാറ്റിന്‍കര സീറ്റുകള്‍ ആണ് നഷ്ടമാകാന്‍ സാധ്യത. പാര്‍ട്ടിയുടെ കണക്കുകള്‍ ഭരണതുടര്‍ച്ച നല്‍കുന്നെങ്കിലും യഥാര്‍ഥ്യം എന്തെന്ന് ചിത്രം മേയ് 4ന് അറിയാം.