വി.എസ് അച്യുതാനന്ദന്‍ ഇല്ലാത്ത തിരഞ്ഞെടുപ്പാണെങ്കിലും അമ്പലപ്പുഴയില്‍ വോട്ടെടുപ്പുദിനം ഇരുമുന്നണിക്കും ആയുധമായത് വി.എസ്. ജീവിച്ചിരുന്നെങ്കില്‍ വി.എസ് സുധാകരനെ കാലുമാറ്റക്കാരനെന്ന് വിളിച്ചേനെ എന്ന് സി.പി.എം സ്ഥാനാര്‍ഥി എച്ച്. സലാം. വി.എസ് ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്തേനേ എന്നു പറഞ്ഞ് കെ.സി വേണുഗോപാല്‍ സുധാകരന് കവചം തീര്‍ത്തു.
2016. വി.എസ് വോട്ടുചെയ്ത അവസാന നിയമസഭാ തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്ത് മകന്‍ അരുണ്‍കുമാറിനൊപ്പം കഴിഞ്ഞിരുന്ന വി.എസിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യാത്ര ചെയ്യാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. വി.എസ് ഓര്‍മയായി ഒരു വര്‍ഷം പിന്നിട്ടു. പാര്‍ട്ടി വിട്ടു പോയ ജി.സുധാകരനെതിരെ നിര്‍ണായക ദിനത്തില്‍ സി.പി.എം ആയുധമാക്കിയത് വി.എസിനെ.
വി.എസിനോട് ജി.സുധാകരനെ ഉപമിച്ചാണ് കെ.സി വേണുഗോപാല്‍ തിരിച്ചടിച്ചത്.അമ്പലപ്പുഴ പറവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ടു ചെയ്യാനെത്തിയ ജി.സുധാകരന്‍ വി.എസിനെ പറ്റി ഒന്നും പറഞ്ഞില്ല. അതേ പോളിങ് സ്റ്റേഷനിലെത്തിയ വി.എസിന്‍റെ മകന്‍ അരുണ്‍കുമാര്‍ സുധാകരനെ പറ്റിയും മിണ്ടിയില്ല.
പാര്‍ട്ടിയോട് ഇടഞ്ഞപ്പോഴും പാര‍്ട്ടിയില്‍ ഉറച്ചുനിന്ന വി.എസും പാര്‍ട്ടിയോട് ഇടഞ്ഞ് പാര്‍ട്ടിക്കെതിരെ മത്സരിക്കുന്ന ജി.സുധാകരനും ചര്‍ച്ചയാകുന്നത് അമ്പലപ്പുഴക്കാരെ എങ്ങനെ സ്വാധീനിക്കുമെന്നാണ് അറിയേണ്ടത്.