തന്‍റെ ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള ഫെയ്സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. തന്‍റെ ശബ്ദം പലരും ഭയക്കുന്നു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല. സൈബർ ഡിപ്പാർട്മെന്റില്‍ പിണറായി വിജയന് വേണ്ടി പണി എടുക്കുന്നവര്‍ ആയാലും കോടതി കയറ്റുമെന്നും അഖിൽ മാരാർ പ്രതികരിച്ചു.
ഫെയ്സ്ബുക്ക് പേജ് നീക്കം ചെയ്യപ്പെട്ടതോടെ തന്‍റെ സ്വകാര്യ അക്കൗണ്ടില്‍ നിന്നായിരുന്നു അഖിലിന്‍റെ പ്രതികരണം. നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത തന്നെ ഇല്ലാതാക്കുകയും താന്‍ പറയുന്നത് ജനം കേള്‍ക്കാതിരിക്കുകയും ചെയ്യുകയാണ് ഉദ്ദേശ്യമെന്നും അഖില്‍ തന്‍റെ അക്കൗണ്ടില്‍ കുറിച്ചു. ഇത് ചെയ്തവരുടെ ഉദ്ദേശം നടക്കില്ലെന്നും കൂടുതൽ ഉച്ചത്തിൽ താൻ സംസാരിക്കുമെന്നും അഖില്‍ പറയുന്നു.
‘അഖില്‍ മാരാര്‍ 2.0’ എന്നപേരില്‍ മറ്റൊരു പേജും ഇതിനകം അഖില്‍ തുറന്നിട്ടുണ്ട്. ഇത് തന്‍റെ രണ്ടാം വരവാണെന്നും മുറിച്ചാൽ മുറി കൂടി വരും, തൃക്കാക്കരയിൽ എന്‍റെ മുന്നേറ്റം ഭയന്ന് ഇത്തരത്തില്‍ തറ വേല പൊലീസ് ചെയ്യരുതെന്നും പുതിയ പേജില്‍ പോസ്റ്റ് ചെയ്ത ആദ്യ വിഡിയോ പോസ്റ്റില്‍ അഖില്‍ പറയുന്നു.
‘ഏതെങ്കിലും പോസ്റ്റാണ് പ്രശ്നമെങ്കില്‍ സാധാരണ ആ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയോ നീക്കം ചെയ്യുകയോ ആണ് പതിവ്. പക്ഷേ ഇതുവരെയുള്ള തന്‍റെ എല്ലാ പോസ്റ്റുകളും ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഞാന്‍ പറയുന്ന സത്യം ജനത്തിന് തിരിച്ചറിയാന്‍ സാധിക്കും. ആ സത്യം പലരേയും ഭയപ്പെടുത്തും’- അഖില്‍ വിഡിയോയില്‍ പറയുന്നു.